Sunday, January 30, 2011

പരമാര ദേവി ക്ഷേത്രം

മന്ത്രപറബിനേയും പണിക്കശ്ശേരി പറബിനേയും വേര്‍തിരിക്കുന്നത് റെയില്‍ പാളങ്ങള്‍ ആയിരുന്നു. എന്‍റെ വീടിന്റെ മുന്നില്‍ തന്നെ ആയിരുന്നു സിഗ്നല്‍.പഴയ സിഗ്നല്‍ ഒരാളുടെ കൈ പോലെ ആയിരുന്നു. ട്രെയിന്‍ വരുമ്പോള്‍ അത് കൈ പൊക്കുകയും, കടന്നു പൊയ് കഴിഞ്ഞാല്‍ താഴ്ത്തുകയും ചെയ്തു. ഇപ്പോള്‍ ചുവപ്പും,പച്ചയും ലൈറ്റുകള്‍ ആയി സിഗ്നല്‍ മാറി കഴിഞ്ഞു. ഇടക്ക് ട്രോള്ളിയില്‍ വല്യ ഉദ്യോഗസ്ഥര്‍ സഞ്ചരിക്കാറുണ്ട്. ചെറിയ ചക്രം ഉള്ള ഒന്നായിരുന്നു അത് അത് ഉന്തി ആണ് നീക്കുന്നത്. രണ്ടു പേര്‍ പാളത്തിലൂടെ ഉന്തി കൊണ്ട് ഓടും.കുറെ സ്പീഡ് ആകുമ്പോള്‍ അവര്‍ അതില്‍ പിടിപിച്ച ചെറിയ സീറ്റില്‍ കയറി ഇരിക്കും. പിന്നെ കുറെ ദൂരം ട്രോള്ളി തനിയെ ഓടും.
രസമുള്ള കാഴ്ച ആയിരുന്നു അത്. ഇപ്പോള്‍ ട്രോള്ളി ഇല്ല.

പണിക്കശ്ശേരി പറമ്പില്‍ കുടുംബി സമുദായത്തിന്റെ കോളനി ആയിരുന്നു.കേരളത്തിലെ ഗൌഡ സരസ്വത ബ്രാഹ്മണരുടെ ( കൊങ്കണി) സഹായികള്‍ ആയി കുടിയേറിയ ആളുകള്‍ ആയിരുന്നു ആ സമുദായം. അവരുടെ ഭാഷയും, കൊങ്കണി ഭാഷയും ഏറെ കുറെ സാമ്യം നിലനിര്‍ത്തി. പഴയ സ്ത്രീകളുടെ സാരിയുടുക്കല്‍ പ്രത്യേക രീതിയില്‍ ആയിരുന്നു. അവര്‍ ബ്ലൌസ് ഉപയോഗിച്ചിരുനില്ല. അത് ഒരു വൃത്തികേടായി ആര്‍ക്കും തോന്നിയതും ഇല്ല. പുതിയ തലമുറയില്‍ അതൊന്നും ഇല്ല. അവര്‍ക്ക് സ്കൂളില്‍ സ്കോളര്‍ഷിപ്‌ കിട്ടുമെകിലും പഠിക്കാന്‍ അവര്‍ താല്പര്യം കാണിച്ചിരുനില്ല. എന്‍റെ കൂടെ ആ കോളനിയിലെ കുറെ കുട്ടികള്‍ പഠിക്കാന്‍ ഉണ്ടായിരുന്നു. അതില്‍ സന്തോഷ്‌ എന്നു പേരായ ഒരുവന്‍ മാത്രം പഠിക്കാന്‍ മിടുക്ക് കാട്ടി. പഠിച്ചു പഠിച്ചു അവനിപ്പോള്‍ അല്പം മാനസിക പ്രശ്നങള്‍ ഉണ്ടെന്നു ഈയിടെ ആണ് ഞാന്‍ അറിഞ്ഞത്. പിന്നെ എന്നെ ഓര്‍മിക്കുന്ന മുഖം സുരേഷിന്റെ ആയിരുന്നു. നടക്കാന്‍ കഴിവില്ലാത്ത അവനെ പത്തു വരെ അവന്റെ അമ്മ ചുമന്നാണ് കൊണ്ട് വന്നിരുന്നത്. എന്‍റെ അടുത്ത സുഹൃത്ത്‌ ആയിരുന്നു അവന്‍. അവന്‍ എന്നു ഈ ലോകത്തില്‍ ഇല്ല. എന്നെ ഏറെ വേദനിപിച്ച ഒന്നായിരുന്നു അവന്റെ വേര്‍പാട്‌.

നോര്‍ത്തിലെ പരാമര ദേവി ക്ഷേത്രം ഞങ്ങളുടെ കുടുംബക്ഷേത്ര സങ്കല്പം ആയിരുന്നു. പണ്ട് എന്‍റെ അമ്മയും മറ്റും ആല്‍തറയില്‍ നിന്നു കൊണ്ട് ദേവിയെ തൊഴുതു.അന്ന് ഞങ്ങള്‍ക്കൊന്നും ക്ഷേത്രത്തില്‍ കയറി തോഴന്‍ ഉള്ള അവകാശം ഉണ്ടായിരുനില്ല. ചേരാനെല്ലൂര്‍ കര്‍ത്താക്കളുടെ ക്ഷേത്രം ആയിരുന്നു അത്. അത് കാടു പിടിച്ചു കിടക്കുകയും മറ്റും കിടക്കുന്ന സമയത്ത് എന്‍റെ വല്യച്ചന്‍ പപ്പന്‍ ചേട്ടന്‍ എന്നു വിളിക്കുന്ന പദ്മനാഭന്‍ ഒക്കെ ആണ് കാടു വെട്ടി തെളിച്ചു വിളക്ക് വെച്ചതും മറ്റും. അന്ന് ടാറ്റാ കമ്പനിയിലെ ജോലി ആയിരുന്നു വല്യച്ചന്. അവിടെ നടന്ന ആദ്യ തൊഴിലാളി സമരം നയിച്ചത് ഈ വല്യച്ചന്‍ ആയിരുന്നു. ജോലി പോയി. കുട്ടികള്‍ ഇല്ലാത്ത ആ ദേഹം വല്യമ്മയോടൊപ്പം തറവാട്ടില്‍ ജീവിച്ചു. മരണം വരെ. തലയ്ക്കു സുഖം ഇല്ലാത്ത വല്യമ്മയില്‍ നിന്നും ആണ് ഞാന്‍ എന്‍റെ കുടുംബ ചരിത്രം അറിയുന്നത്. അത് കേള്‍ക്കാന്‍ ഏറെ കൊതിച്ചതും ഞാന്‍ മാത്രം ആയിരുന്നു. ഉറങ്ങാനുള്ള ഗുളികകള്‍ കഴിച്ചു കഴിച്ചു അവര്‍ തളര്‍ന്നു.ഉറക്കം ഉണര്‍ന്നാല്‍ തറവാടിന്റെ കഥകള്‍ പറഞ്ഞു രസിക്കാന്‍ ഈ വല്യമ്മയെ കഴിഞ്ഞേ ഉള്ളു ആരും. വെളുപ്പിനെ മൂന്നു മണിക്ക് തണുത്ത വെള്ളത്തില്‍ കുളിക്കുകയും, പരമാരയില്‍ പോയി തോഴുകയും ചെയ്തു പോന്നു അവര്‍. മറ്റുള്ളവര്‍ അതും അസുഖത്തിന്റെ ഭാഗമായി കരുതി. ഞാന്‍ ജനിച്ചപ്പോള്‍ നാവില്‍ വെള്ളം തൊട്ടു തന്നത് ഈ വല്യമ്മ ആയിരുന്നു. ഇടക്ക് എനിക്ക് ചെകുത്താന്‍ കൂടുമ്പോള്‍ എന്‍റെ അമ്മ അത് പറഞ്ഞു കളിയാക്കും.
അല്പം വെളിവില്ലായ്മ ഉള്ളത് നല്ലതിനാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

നോര്‍ത്ത് ടൌണ്‍ഹാളിന്റെ മുന്നില്‍ ആയിരുന്നു പരമാര ദേവി ക്ഷേത്രം. വടക്കോട്ട്‌ ദര്‍ശനം നല്‍കുന്ന ഉഗ്രമൂര്‍ത്തി. നിറയെ അഭരണങള്‍ ചാര്‍ത്തി പട്ടു ചുറ്റി ഇരിക്കുന്ന ദേവിയെ കാണാന്‍ തന്നെ കണ്ണിനു സായൂജ്യം ആയിരുന്നു. സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി കര്‍ത്താക്കള്‍ അമ്പലത്തിനു ചുറ്റും കെട്ടിടം പണിഞ്ഞു. അമ്പലം മറഞ്ഞു പോയി. ചുറ്റും കച്ചവടക്കാര്‍ നിറഞ്ഞു. കര്‍ത്താവിന്റെ ഗതികേട് അവിടെ തുടങ്ങി. അകാലത്തില്‍ അയാള്‍ മരിച്ചു. ഈ അമ്പലത്തിലെ പണിക്കാരായിരുന്നു പണിക്കശ്ശേരിയിലെ അമ്മമാര്‍. അവര്‍ക്ക് ഉത്സവ ദിവസം ഒന്ന് രണ്ടു ദിവസം അവിടെ പടേനി എന്നു പറയുന്ന ചടങ്ങിനു അവകാശം ഉണ്ട്. താലം എടുത്തു പെണ്ണുങള്‍ നിറയ്ക്കും. ചെട്ടികൊട്ട് ( കുടുംബികളെ ചെട്ടികള്‍ എന്നും വിളിച്ചിരുന്നു) കേള്‍ക്കാന്‍ സുഖം ഉള്ള താളം ആയിരുന്നു. ഇവരുടെ പേരിന്റെ കൂടെ ഭായി എന്നു ചേര്‍ത്താണ് വിളിച്ചിരുന്നത്‌. രുക്മിണിഭായി, തുളസി ഭായി അങ്ങനെ..കുറെ ഭായിമാര്‍...ലെക്ഷ്മി രൂപം ഉള്ള താലി ആണ് അവര്‍ അണിയുക. കയ്യില്‍ പ്ലാസ്റ്റിക്‌ വളകള്‍ ഉപയോഗിച്ചിരുന്നു. അമ്പലത്തില്‍ അന്നൊക്കെ നല്ല നല്ല പരിപാടികളും ഉണ്ടായിരുന്നു. ഉഷ ഉതുപ്പിന്റെ ഗാനമേള, നാടകം, ബാലെ, ഓട്ടന്‍ തുള്ളല്‍, കഥകളി, വില്ലടിച്ചാന്‍പാട്ട് ...പണിക്കശ്ശേരിക്കാരുടെ താലം വരവ് തന്നെ ആയിരുന്നു ഏറ്റവും വലിയ ആകര്‍ഷണം..പരസരതുള്ള ഇല്ല കുബുമ്പി കോളനികളില്‍ നിന്നും താലം വരവ് ഉണ്ടാകും. കാവടിയും തപ്പും, താളവും അതിന്റെ മാറ്റു കൂട്ടി.





Friday, January 28, 2011

ചിരി എന്‍റെ മുഖമുദ്ര

എട്ടില്‍ പഠിക്കുമ്പോള്‍ ആണ് ടൂഷന് പോകാന്‍ തുടങ്ങിയത്. ആന്റണി മാഷിന്റെ വീട്ടില്‍ ആയിരുന്നു ടൂഷന്‍. കലൂര്‍ പള്ളിയുടെ അടുത്താണ് ക്ലാസ്സ്‌ റൂം. മാഷിന്റെ പഴയ വിറ്റുകള്‍ ചേട്ടന്‍ വഴി ഞാന്‍ കേട്ടിരുന്നു. അത് തുടര്‍ന്നു കേള്‍ക്കാനുള്ള യോഗവും എനിക്കുണ്ടായി. അതുകൊണ്ട് ഏറെ ചിരിക്കാന്‍ കഴിഞ്ഞില്ല. ചിരി എന്‍റെ മുഖമുദ്ര ആയിരുന്നു. അവിടെ പഠിപ്പിക്കാന്‍ വന്ന മറ്റൊരു മാഷിനെ എല്ലാവരും മളാച്ചന്‍ എന്നു വിളിച്ചു. അതിന്റെ അര്‍ഥം ഇനിയും എനിക്ക് പിടി കിട്ടിയിട്ടില്ല. ആ മാഷ് എന്നെ ചിരിയോ ചിരി എന്നു വിളിച്ചു കളിയാക്കുമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ആ മാഷും കുടുംബവും കുഞ്ഞും ഒക്കെ എന്‍റെ സുഹൃത്തുക്കള്‍ ആയി മാറി !!

ആന്റണി മാഷിന്റെ ചേട്ടന്‍ അന്ന് ചില മലയാളം സിനിമയില്‍ ചെറിയ റോളുകള്‍ ചെയ്തു പോന്നു. തടിയനും, കുടവയറും കള്ളുകുടിയനും ഒക്കെ ആയിരുന്നു പാവുണ്ണി എന്ന ആ താരം. പരിചയം ഇല്ലാത്ത പല ലോക കാര്യഗളും അയാള്‍ ഞങ്ങള്‍ക്ക് ഉപദേശിച്ചു തന്നിരുന്നു. അതൊക്കെ കേള്‍ക്കാന്‍ കുട്ടികള്‍ അയാളുടെ ചുറ്റും കൂടി.

എട്ടില്‍ വെച്ചു തന്നെ ഞങ്ങള്‍ കൂടെ പഠിക്കുന്ന പെണ്‍ കുട്ടികളെ പ്രേമിക്കാന്‍ തുടങ്ങി.
ഓരോരുത്തരും ജാതിയും ഒക്കെ നോക്കി ആണ് പ്രേമിചിരുന്നത്. എനിക്ക് കിട്ടിയത് ഒരു ഗീതയെ ആണ്. വെളുത്ത് കൊലുന്നനെ ഒരു നാടന്‍ പെണ്‍കുട്ടി. നായര്‍ ആയിരുന്നു. അവരുടെ നാലുകെട്ട് എന്‍റെ വീട്ടില്‍ നിന്നും അല്പം മാറി ആയിരുന്നു. അന്ന് കലൂരില്‍ നാലുകെട്ടും, എട്ടുകെട്ടും ഒക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്നത് പുകലക്കാട്ട് കാരുടെ പാലാരിവട്ടത്തുള്ള എട്ടുകെട്ട് മാത്രം ആണ്.

ചിലപ്പോള്‍ ആ കുട്ടി എല്ലാവരെയും പ്രേമിക്കുനുന്ടെന്നു തോന്നും? ഇടക്ക് എബ്രഹാം എന്നു പേരായ ഒരുത്തന്‍ ഗീതയെ വളക്കാനുള്ള ശ്രമം തുടങ്ങി. എനിക്ക് സഹിച്ചില്ല. അവന്‍ വര്‍ത്തമാനം പറയുക ഇന്ഗ്ലിഷില്‍ ആയിരുന്നു. തെറ്റ് ആണെങ്കിലും പഠിക്കാന്‍ എന്ന ശ്രമത്തില്‍ അവന്‍ അത് ഒഴിവാക്കിയില്ല. കേള്‍വിക്കാര്‍ വാ പൊളിച്ചു കേട്ടു. പക്ഷെ ഗീതയുടെ വീട്ടുകാര്‍ എന്നെ ഇഷ്ടമായി. ഞങ്ങള്‍ പരസ്പരം ബുക്കുകള്‍ കൈമാറി. അതില്‍ ഞാന്‍ ചിത്രഗലും, കവിതയും എഴുതി നല്‍കി. അത് വായിച്ചു ഗീത എനിക്ക് ചിരികള്‍ നല്‍കി. അവളുടെ ചേച്ചി ഒരു പേന എനിക്ക് തന്നു. അമ്മ ഇടക്ക് അമ്പലത്തിലെ പായസവും, മറ്റും...പാവാടയും, ബ്ലൌസും മാത്രം അണിഞ്ഞു വന്ന ഏക പെണ്‍കുട്ടി ഗീത ആയിരുന്നു.

ടൂഷന്‍ ക്ലാസ്സിന്റെ അടുത്ത വീട്ടിലെ മോളി എന്ന കുട്ടിയും ക്ലാസ്സില്‍ വരുമായിരുന്നു .
ഒരിക്കലും ആന്റണി മാഷിന്റെ ചേട്ടന്റെ മോന്‍ ആയ ബിജു അവളെ കല്യാണം കഴിക്കും എന്നു ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. രണ്ടു കുട്ടികളും ഒക്കെ ആയി അവന്‍ ഇപ്പോള്‍ പഞ്ചാബില്‍ ആണ്. ഓള്‍ ഇന്ത്യ റേഡിയോയില്‍ ആണ് അവനു ജോലി. വല്ലപ്പോഴും കലൂര്‍ പള്ളിയിലെ പെരുന്നാളിന് കാണാറുണ്ട്. ഇപ്പോള്‍ അതും ഇല്ല. ടൂഷന്‍ ക്ലാസ്സിലെ പ്രേമം കൊണ്ട് അത് മാത്രം സഫലമാക്കപെട്ടു. വേറെ ഒക്കെ പാഴായി പോയി. ആരും ഈ പ്രേമം അറിഞ്ഞില്ല. അല്ലെങ്കില്‍ അവളെ കുറിച്ച് ഉള്ള പരാമര്‍ ശങ്ങള്‍ ഒഴിവാക്കാമായിരുന്നു.

Thursday, January 27, 2011

മന്ത്രപറമ്പിന്റെ അവകാശികള്‍

മെയ്‌ മാസം വണക്ക മാസമായി ക്രിസ്ത്യാനികള്‍ ആചരിച്ചു. വടക്കേ വീട്ടിലെ കുടുംബം എല്ലാ വര്‍ഷവും അത് നോക്കി പൊന്നു. സന്ധ്യ കഴിഞ്ഞു ഏഴ് മണിയോടെ പ്രാര്‍ത്ഥന തുടങ്ങും.ഇടക്ക് പാട്ടുകളും മറ്റും ഉണ്ടാകും.അത് കേട്ട് ഞങ്ങള്‍ അവരുടെ പ്രാര്‍ത്ഥന പഠിച്ചു. അവസാനം നേര്‍ച്ചയുടെ ഭാഗമായി അവര്‍ "പാചോര്‍' ഇന്നു പറയുന്ന ഒരു പായസം വിളമ്പി. അത് കഴിക്കാന്‍ എല്ലാവരും അവിടെ വരും.
മറിയാമ്മ ആണ് വിളബുക. ലീലാമ്മ ചേച്ചി കൂടെ ഉണ്ടാകും. ആ വീട്ടില്‍ അവര്‍ മക്കളായി ആറു പേര്‍ ഉണ്ടായിരുന്നു.ജോണി ആണ് ഏറ്റവും ഇളയത്. അവന്‍ എന്‍റെ ക്ലാസ്സില്‍ ആയിരുന്നു. പഠനത്തില്‍ മോശമായി അവന്‍ തുടര്‍ന്നു.പീറ്റര്‍ ചേട്ടന്‍ ആയിരുന്നു മൂത്തതു. പിന്നെ ജോയി, ലീലാമ്മ, കുഞ്ഞാണ്ടി, മറിയാമ്മ, ജോണി മുതല്‍ പേര്‍.

അതിരാവിലെ ജോണിയെ വിളിച്ചു കൊണ്ട് അവന്റെ മറ്റമ്മ ഇന്നു വിളിക്കുന്ന ഒരു സ്ത്രീ വരുമായിരുന്നു.
ചട്ടയും മുണ്ടും ഉടുത്തു കയ്യില്‍ കയ്യില്‍ വലിയ ചൂലുമായി അവര്‍ നിത്യം അവിടെ വന്നു.
അവര്‍ കോര്‍പറേഷന്‍ പണിക്കാരി ആയിരുന്നു.കുട്ടികള്‍ ഇല്ലാത്ത അവര്‍ ജോണിയെ മോനെ പോലെ നോക്കി.ഇന്നും രാവിലെ അവനെ വിളിച്ചു ചായകടയില്‍ കൊണ്ടുപോയി പലഹാരം വാങ്ങി കൊടുക്കും.
അത് പതിവായി തുടര്‍ന്നു.അവന്‍ പടിക്കാതതിനും മറ്റും അവര്‍ ചീത്ത പറഞ്ഞു കൊണ്ട് ഇട വഴിയിലൂടെ പോകുന്നന്നു നിത്യം ഞങ്ങള്‍ കേട്ടു. മറ്റമ്മയെ കണ്ടില്ലെങ്ങില്‍ അവന്‍ രാവിലെ ഒച്ച വെക്കുന്നത് കേള്‍ക്കാം.

ഞങ്ങളുടെ അടുക്കളയില്‍ അമ്മുമ്മ പലഹാരം ഉണ്ടാക്കി. പുട്ട് ആയിരുന്നു പ്രധാന വിഭവം.
അടുക്കള ചെറിയ ഒരു ഹോട്ടെല്‍ ആയിരുന്നു. പുട്ട് മേടിക്കാന്‍ ദൂരെ നിന്നു പോലും ആളുകള്‍ വരാറുണ്ട്.
ഊലംമാമ്മ എന്നായിരുന്നു അമ്മുമ്മയുടെ പേര്. വിറ്റു കഴിഞ്ഞതിനു ശേഷം ബാക്കി വരുന്നത് ഞങ്ങള്‍ കഴിക്കും.കൂടെ കടലക്കറിയോ, ചെറുപയാരോ, പപ്പടമോ ഒക്കെ കാണും. അമ്മുമ്മ രണ്ടു പെണ്‍ മക്കളെ വളര്‍ത്തി കല്യാണം കഴിപ്പിച്ചു.അപ്പൂപ്പനെ എനിക്ക് ചെറിയ ഓര്‍മ ഉണ്ട്. സത്യത്തില്‍ ഇവര്‍ എന്‍റെ അമ്മുമ്മയോ, അപ്പുപ്പനോ അയിരുനില്ല. എന്നാല്‍ അവരും മന്ത്രപറമ്പിന്റെ അവകാശികള്‍ ആയിരുന്നു.

എന്‍റെ ചെറുപ്പത്തില്‍ നേരെ പടിഞ്ഞാറെ വീട്ടില്‍ കാര്‍ത്യായനി അമ്മയും മകന്‍ പുഷ്പാകരനും ആണ് താമസം, പൊന്നു മകന്‍ പത്തില്‍ പരീക്ഷക്ക്‌ കോപ്പി അടിച്ചു.പുറത്താക്കി. പിന്നെ സര്‍ക്കാര്‍ ജോലി കിട്ടി. കാര്‍ത്യായനി അമ്മ ചെറിയ ഒരു ബ്ലേഡ് കമ്പനി ആയിരുന്നു. പണ്ടം പണയം ഒക്കെ ആയിരുന്നു തൊഴില്‍. ആ വീട്ടില്‍ ആരും ഇല്ലാത്തത് കൊണ്ട് രാത്രി കൂട്ട് കിടക്കാന്‍ ഞാനും ചേച്ചിയും ചേട്ടനും പോകാറുണ്ടായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ കട്ടിലിനു കീഴില്‍ കിടക്കും. അത് ഒരു രസം ആയിരുന്നു.
കാര്‍ത്യായനി അമ്മ രാത്രി ചില പാട്ടുകള്‍ പാടി കേള്‍പിക്കും. പെണ്ണിന്റെ കണ്ണിനകതൊരു ഞെക്ക് വിളക്കുണ്ടേ.......ഒച്ച കേള്‍പ്പികാതെ ഞങ്ങള്‍ ചിരിക്കും. കല്‍ക്കട്ടയില്‍ ഉള്ള കാര്‍ത്യായനി അമ്മയുടെ സഹോദരന്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് കളിയ്ക്കാന്‍ രണ്ടു പേരെ കൂടി കിട്ടും. സേതുലെക്ഷ്മിയും, ഭാഗ്യലെക്ഷ്മിയും..അവര്‍ എല്ലാ വര്‍ഷവും വന്നും പോയും ഇരുന്നു.
തുമ്മുമ്പോള്‍ ഹരിശ്രീ..ഗണപതയേ..നമഹ്..ഇന്നു പറയുന്ന ഒരു വെളുത്ത് മുടി മുഴുവന്‍ വെളുത്ത, ചുവന്ന കവിളും ഒക്കെ ആയി ഒരു അമ്മുമ്മയും കല്കട്ടയില്‍ നിന്നും വന്നിരുന്നു. കുമാരന്‍ ചേട്ടന്റെ അമ്മ ആയിരുന്നു അത്. കുമാരന്‍ ചേട്ടന്റെ ഭാര്യ ഓമന ചേച്ചി കണ്ടാല്‍ തനി ബംഗാളിയെ പോലെ ഇരിക്കും. അവരൊക്കെ ഇപ്പോള്‍ എവിടെ ആണോ ആവൊ? കാര്‍ത്യായനി അമ്മ കഷ്ടപ്പെട്ട് മരിച്ചു. കൊച്ചു മക്കള്‍ ഉയര്‍ന്ന പോസ്റ്റില്‍ ഉണ്ടായിട്ടും അവരുടെ ജീവിതം കഷ്ട്ടപെട്ടതായിരുന്നു. അവരും
മന്ത്രപറമ്പിന്റെ അവകാശികള്‍ ആയിരുന്നു.

Wednesday, January 26, 2011

സിനിമ

മന്ത്രപരമ്പില്‍ എന്നും ചൂട് കാറ്റു വീശിയടിച്ചു.
അത് അടുത്ത് ലിസ്സി ഹോസ്പിറ്റല്‍ ഉള്ളത് കൊണ്ടായിരിക്കും.
മരുന്നിന്റെയും, ഫിനോയിളിന്റെയും മണം പേറുന്ന ലോകം. അവിടുത്തെ കന്യാസ്ത്രീകളുടെ ചിരിയും, തമാശയും നിറഞ്ഞു.

നടന്‍ കമലഹാസനെ പ്രണയിച്ച ത്രേസ്യാമ്മ എന്ന കഥാപാത്രം എന്‍റെ അയല്‍പക്കത് ഉണ്ടായിരുന്നു. അന്ന് ഈറ്റയും, മറ്റും തകര്‍ത്തോടിയ സിനിമ. ഓരോ നിമിഷവും ത്രേസ്യാമ്മ കമലഹാസനെ സ്വപ്നം കണ്ടു. അത് മറ്റുള്ളവരോട് പറയാനും അവര്‍ മടി കാട്ടിയില്ല. ഞങ്ങള്‍ കളിയാക്കും. അതൊന്നും അവര്‍ കൂട്ടാക്കിയില്ല.
അവര്‍ ഒരിക്കലും ആ മഹാനടനെ സ്ക്രീനില്‍ അല്ലാതെ കണ്ടിട്ടുകൂടി ഇല്ല്ല.
അവരുടെ യവ്വനം ആ നടനെ ചുറ്റി വരിഞ്ഞു. പലപ്പോഴും അതിന്റെ പേരില്‍ അവര്‍ തര്‍ക്കിക്കുന്നത്‌ പോലും ഞാന്‍ കണ്ടിട്ടുണ്ട്. എന്‍റെ കുട്ടിക്കാലം അവര്‍ കമലഹാസനെ കല്യാണം കഴിക്കുന്നതും നോക്കി ഇരുന്നു. കഷ്ടം?

പിന്നെ ഒരു സിനിമ കണ്ടു വന്നു കഴിഞ്ഞാല്‍ അതിന്റെ കഥ പറച്ചില്‍ ആണ്.
മിക്കവാറും ആരുടെയെങ്കിലും തലയിലെ പേന്‍ നോക്കി കൊടുക്കുമ്പോള്‍ ആയിരിക്കും ഈ കഥ പറച്ചില്‍.
ഞങ്ങള്‍ കുട്ടികള്‍ അത് കേള്‍ക്കാന്‍ അടുത്തിരിക്കും.
മികച്ച കഥ പറച്ചില്‍ തങ്കമ്മ ചേച്ചിയുടെതാണ്. എല്ലാ സിനിമയും കാണുന്ന മന്ത്രപരമ്പിലെ ഏക സ്ത്രീ. ഓരോ സീനും വൃത്തിയായി അവര്‍ പറയും. പിന്നെ സിനിമ കാണേണ്ട കാര്യം ഇല്ല. ഇടക്ക് ചില സീനുകള്‍ കുട്ടികള്‍ കേള്‍ക്കാതെ കേള്‍ക്കുന്ന ചേച്ചിയുടെ ചെവിട്ടില്‍ മന്ത്രിക്കും. നാണം കലര്‍ന്ന നോട്ടം ഇരുവരും ഞങളുടെ നേര്‍ക്കായി.
ഞങ്ങള്‍ വാ പൊളിച്ചിരിക്കും. അത് അറിയാനുള്ള ആഗ്രഹം അറിയിച്ചാല്‍ "പോടാ ' ഇന്നു പറഞ്ഞു ഓടിക്കും. ഇല്ല നടന്മാരുടെയും,നടികളുടെയും പേരുകള്‍ തങ്കമ്മ ചേച്ചിക്ക് മനപ്പാഠം ആണ്.
ഓരോരുത്തരുടെയും നാളും, പേരും , ഊരും ഒക്കെ വളരെ കൃത്യമായി പറഞ്ഞു തരികയും ചെയ്യും. "നാന" ഒക്കെ അന്നും സജീവം ആണ്. ഇന്നും.

അന്ന് അഞ്ചു തിയറ്റരുകളെ ഉള്ളു, പദ്മ, ഷേനയീസ്, കവിത, മേനക, ലെക്ഷ്മന്‍...
സ്രീധരില്‍ ഇംഗ്ലീഷ് സിനിമകള്‍ മാത്രം ആണ്. അതില്‍ അകെ കൂടി കണ്ട മലയാളം സിനിമ "കലിക" ആണ്. അന്ന് അത് കണ്ടു പേടിച്ചു. മലയാളനാടില്‍ വായിച്ച നോവല്‍ ആണെങ്കിലും സിനിമ ആയി കണ്ടപ്പോള്‍ പേടി തോന്നി.
അന്ന് ഞാന്‍ ഏഴില്‍ പഠിക്കുന്നു. ഷീലയുടെ നോട്ടം ഇപ്പൊഴും കനലായി കിടക്കുന്നു. അതിന്റെ സി ഡി കിട്ടാനില്ല. സുകുമാരനെ പുണരുന്ന ഷീലയുടെ കൈത്തലം ഒരു വൃദ്ധയുടെ കൈ ആയി മാറുന്ന ഒരു രംഗം ഉണ്ട്. അത് ഞാന്‍ ഇപ്പൊഴും ഓര്‍ക്കുന്നു.

പിന്നെ പേടിച്ച സിനിമ "യക്ഷഗാനം" ആണ്. അത് ലെക്ഷ്മന് തിയറ്ററില്‍ ആണ് കണ്ടത്. എന്നെ കൊണ്ട് പോയത് ആശാനും, ആന ജോര്‍ജും ആണ്. കൂടെ കിണ്ണു ഗോപി ഉണ്ടായിരുന്നോ എന്നു സംശയം. ആശാന്‍ പേടിച്ചു പിറ്പിറുത്തത് ഞാന്‍ ഇപ്പൊഴും ഓര്‍ക്കുന്നു. "നിശീധിനീ..നിശീധിനീ ..ഞാന്‍ ..ഒരു രാപ്പാടീ..ആടാം..പാടാം..നിന്‍ വിരഹ ഗാനം പ്രാണനില്‍ ഉണരും യെക്ഷഗാനം.." ഷീല പാടുന്ന പാട്ടാണ്..അന്നും യെക്ഷിക്ക് വെളുത്ത സാരി ആയിരുന്നു.

മന്ത്രപരമ്പിലെ ചൂടും, തണുപ്പും, മഞ്ഞും, മഴയും മറക്കാന്‍ കഴിയാത്ത പ്രണയം പോലെ ഇന്നും എന്‍റെ മനസ്സിനെ താലോലിച്ചു കൊണ്ടിരിക്കുന്നു. അതൊക്കെ ആയിരിക്കും എന്നെ ഞാന്‍ ആക്കി തീര്‍ത്തത്?






Monday, January 24, 2011

ഞാന്‍ എന്നും മറ്റുള്ളവരുടെ നാവിന്റെ ദോഷം ചുമക്കുകയും, അത് ഞാന്‍ ആര്‍കും ഒരു ദോഷവും ഇല്ലാത്ത വിധത്തില്‍
ചുമക്കുകയും ചെയ്യുമ്പോള്‍, എന്‍റെ മാത്രം ബോധം, അതിനു വേണ്ടി ആരും ഇന്നു വരെ കണ്ടെത്തിയില്ല.
എന്‍റെ മനസ്സിന്റെ കോണില്‍ ഒരാളും കയറി ഇറങ്ങിയില്ല.
ഒരു ചിരിയുടെ മറവില്‍ എല്ലാവരും എന്‍റെ മനസ്സ് മനസിലാക്കുന്നു.
അതില്‍ കയറി പറ്റുകയും കേറി പടരുകയും ചെയ്യും, പിന്നെ ഞാന്‍ പറയുന്ന ഓരോ വാക്കുകളും സൂക്ഷിക്കണം.
ഇതു ഞാന്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി.
എപ്പൊഴും എന്‍റെ തോളില്‍ കയ്യിട്ടു നടക്കുകയും മറ്റും ചെയ്യുന്ന സുഹൃത്തുക്കള്‍ എന്‍റെ ചെറിയ തമാശ പോലും കൊട് വാളായി
എടുക്കും. ഞാന്‍ മാത്രം എന്നും തെറ്റുകാരന്‍? ആണോ? കാലം അതിനു മറുപടി പറയും. സത്യം.
ഞാന്‍ മഞ്ഞിന്റെ കണം പോലെ ഉരുകും.ആകാശത്തിന്റെ നിറം പോലെ, വിശാലത പോലെ അലയും...
എല്ലാ പക്ഷികള്‍ക്കും കൂട് കൂട്ടാന്‍ ഞാന്‍ ചില്ലകള്‍ നല്‍കി.
അവരുടെ കൊക്കില്‍ ഞാന്‍ നെല്‍മണികള്‍ തിരുകി..
ഉറക്കം നല്കാന്‍ ഞാന്‍ പാട്ടുകള്‍ കേള്‍പിച്ചു..
എന്നിട്ടും..??
ഒരു വേടന്റെ നേര്‍ക്കുള്ള നോട്ടം നല്‍കി അവര്‍ മാറി പറന്നു...
ഒരു കൂരംബിന്റെ വേദന ഉള്ളില്‍ ഒതുക്കി ഞാനും മാറി നിന്നു.
എവിടെ ലോകത്തിന്റെ കളിയില്‍ ആരാണ് ജയിക്കുക്ക? ആരാണ് തോല്‍ക്കുക്ക?
ഉത്തരം എനിക്ക് തന്നെ പറയേണ്ടി വരും.തീര്‍ച്ച...

Friday, January 21, 2011

എന്‍റെ സ്കൂളിലെ മാഷുംമാര്‍ക്കൊക്കെ ഇരട്ട പേരുണ്ട്.
അത് പണ്ട് തൊട്ടേ ഉള്ളതാണ്. പക്ഷെ ഹെട്മാസ്റെര്‍ അയ്യര്‍ മാഷിന് മാത്രം അതില്ല.
കുട്ടികള്‍ക്ക് അകെ പേടി ഉണ്ടായിരുന്നതും അദേഹത്തെ മാത്രം ആയിരുന്നു.
മാത്യു മാഷിനെ വിഷവടി എന്നാണ് വിളിക്കുക. നീണ്ടു മെലിഞ്ഞ ഒരു ദേഹം. കയ്യില്‍ സദാസമയവും ചൂരല്‍ കാണും.
ചെറിയ കുട്ടികളെ മാഷിന് ഇഷ്ടം ആയിരുന്നു.ആ വടിയുടെ വിഷം കുട്ടികളില്‍ ഏറ്റു. നല്ല കൊമ്പന്‍ മീശയും, ചുണ്ടില്‍ ചെറിയ
പുഞ്ചിരിയും ഒക്കെ ആയി മാഷ് തിളങ്ങി. മറ്റു പേരുകള്‍...
പളുഗ്ഗ്...
ഗമ...
പഴംപൊരി..
ചെള്ളവയറന്‍...
പൊട്ടന്‍ ജിമ്മി..
മൊട്ട..
കൊച്ചുഔസെഫ് ...
ഗര്‍വാച്ചന്‍..(എല്ലാവരും പൊറുക്കുക? )
മലയാളം പഠിപ്പിക്കുന്ന കരുണാകരന്‍ മാഷിന് മാത്രം ഇരട്ട പേരില്ല.
ഞാന്‍ കൂടുതല്‍ ബഹുമാനിച്ചതും മാഷെ ആയിരുന്നു. എന്‍റെ മലയാള ലോകത്തിലേക്കുള്ള വഴികാട്ടി മാഷായിരുന്നു.
ക്ലാസ്സില്‍ എന്നെ മാഷ് "എം ടി" എന്നു മാത്രം വിളിച്ചു. അത് എനിക്ക് ഒരു പൊന്‍തൂവല്‍ ആയിരുന്നു.
കഥ, കവിത, ലേഘനം,പെയിന്റിംഗ് , ഡ്രോയിംഗ് എന്നിവ എന്‍റെ കുത്തകയായിരുന്നു,
സ്കൂളില്‍ നിന്നും പോന്നതിനു ശേഷം മാഷെ കാണാന്‍ പറ്റിയിട്ടില്ല.
ഈയിടെ സ്കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഒരു സംഗമം നടത്തി.
സിനിമ നടന്‍ ലാലിന്‍റെ (സിധിഖ്‌ലാല്‍) മേല്‍നോട്ടത്തില്‍ ആയിരുന്നു.
അത് പഴയ ബാച്ചുകാര്‍ ആയതുകൊണ്ട് ഞങ്ങള്‍ ആരും അറിഞ്ഞില്ല.പിറ്റേന്ന് പത്രത്തില്‍ വായിക്കുകയായിരുന്നു.

Wednesday, January 19, 2011

എന്‍റെ ഊഴം

ഈ വര്‍ഷം എങ്ങനെ തുടങ്ങി?
പതിവ് പോലെ എല്ലാ കര്‍മവും സാക്ഷി ആക്കി ഞാന്‍ എന്‍റെ കുഞ്ഞു വാതില്‍ തുറന്നിട്ടു.
ഒരു കാറ്റിന്റെ താരാട്ടു പോലെ കാലവും കൂടെ വന്നു. എന്‍റെ മുഖം നോക്കി ലക്ഷണം പറഞ്ഞു.
അയാളുടെ കയ്യില്‍ തത്തയില്ല. ചീട്ടും ഇല്ല. ഒരു തരം നോട്ടം മാത്രം ! അതില്‍ ഞാന്‍ ഇന്നത്തെ കാലം അറിഞ്ഞു. പകരം പകരാന്‍ നല്കാന്‍ കുപ്പിയില്‍ വീര്യം കരുതിയിരുന്നു. ഞാന്‍ ആദ്യം ഉന്മത്തന്‍ ആയി.പിന്നെ അയാളും? ഒരു കുങ്കുമത്തിന്റെ ചുറ്റും വരഞ്ഞ രേഖയുടെ മധ്യഭാഗം തീക്കനലായി പടര്‍ന്നു.
അതില്‍ നിന്നും നാലു പൊട്ടുടെത് കുത്തി എന്‍റെ നെറ്റിയില്‍ വരഞ്ഞു. ഞാന്‍ പട്ടെടുത്തു ചുറ്റി. നീല പട്ടിന്റെ കോടിയില്‍ എന്‍റെ ശരീരം ഉണര്‍ന്നു. എന്‍റെ കയ്യില്‍ പള്ളിവാളും, മഞ്ഞളും കൂട്ടി തന്നു. കൂടെ വരാന്‍ ഒരു ചിലമ്പിന്റെ ഒച്ചയും, തണുത്ത കാറ്റും മാറി നിന്നു.ദൂരെ നിന്നും ഒരാള്‍ ഓലിയിട്ടു.അത് ഏറ്റുപാടി ആരക്കയോ കൂടെ ഇറങ്ങി. പറമ്പിന്റെ ഒരു മൂലയില്‍ കുളത്തിലെ വെള്ളം കടലായി...അതില്‍ മുങ്ങി കുളിച്ചു...പിന്നെ ഇറങ്ങി..നനഞ്ഞ പട്ടും ശരീരവും ത്രസിച്ചു..പള്ളിവാള് തിളങ്ങി. മഞ്ഞള്‍ വെള്ളത്തില്‍ ഒലിച്ചു പോയി. ഇപ്പോള്‍ ഞാന്‍ ഒറ്റക്കാണ്.കൂടെ ഉള്ളവര്‍ കൂടെ തന്നെ ഉണ്ട്. അത് എനിക്ക് മാത്രം അറിവുള്ള കാര്യം. നീലപ്പനയുടെ ചോട്ടില്‍ അല്‍പനേരം ഇരുന്നു. പട്ടുചേല ഉണങ്ങി. ഇനി എന്‍റെ ഊഴം ആണ്..ഈ ലോകത്ത് എനിക്ക് വേണ്ടി പടച്ച എന്‍റെ ഊഴം...അത് ഞാന്‍ പാഴാക്കില്ല...സത്യം...സത്യം...
ഒരു വെരളിയെ പോലെ പോലെ കുതിക്കാന്‍ തുടങ്ങി.......

Tuesday, January 11, 2011

സ്കൂളിന്റെ ഗ്രൌണ്ട് നല്ല വലിപ്പവും, ചുറ്റും മതില്‍ കെട്ടി തിരിച്ചതും ആയിരുന്നു.
പുല്ലു വളര്‍ന്നു നില്‍ക്കുമ്പോള്‍ അത് മനോഹരമായി തോന്നി. മൈതാനത്തിന്റെ കിഴക്കേ മൂലയില്‍ ഒരാള്‍ക്ക് കുനിഞ്ഞു പോകാന്‍ തക്ക വണ്ണം ഒരു കവാടം ഉണ്ടായിരുന്നു.അതിനു വാതിലൊന്നും ഉണ്ടായിരുനില്ല.അത് കൊണ്ട് തന്നെ സാമൂഹ്യ വിരുദ്ധര്‍ സ്കൂളിലെ കക്കൂസും മറ്റും മലിനപെടുത്തി. ഞങ്ങള്‍ ആരും മൂത്രം ഒഴിക്കാന്‍ പോലും അതില്‍ കയറിയില്ല.വൃത്തി കേടായി തന്നെ അത് നില നിന്നു. കലൂര്‍ ഭാഗത്തേക്ക് പോകുന്ന എനിക്കും മറ്റും ആ ഗേറ്റ് അനുഗ്രഹമായി.ചുറ്റി വളയേണ്ട. മുത്തങ്ങ പുല്ലു വളര്‍ന്നു നില്‍ക്കുന്ന ചെറിയ ഒരു മൈതാനവും മേലെ ഉണ്ടായിരുന്നു.സമയം കിട്ടുമ്പോള്‍ മുത്തങ്ങ കുത്തിയെടുത്തു തിന്നും. ഔഷധം ആയിരുന്നു അത്.

മുതിര്‍ന്ന കുട്ടികള്‍ ഗ്രൌണ്ടിന്റെ പടിഞ്ഞാറെ മൂലയില്‍ അത് പോലെ ഒരു കവാടം തുറന്നു.
ഇഷ്ടിക ഇളക്കിമാറ്റി ഉണ്ടാക്കുകയായിരുന്നു. തെക്ക് വശത്തെ പറമ്പിലേക്ക് ഇറങ്ങാന്‍ അത് ഉപയൊഗിച്ചു.ആ പറമ്പിനെ "ഊട്ടി" എന്നാണ് വിളിച്ചിരുന്നത്‌. നല്ല തണുപ്പും,തണലും,മരങ്ങളും നിറഞ്ഞ ഒരു പറമ്പ്.ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്ന കുട്ടികളുടെ താവളം ഊട്ടി ആയിരുന്നു, പുകവലിയും മറ്റും അവിടെ നടക്കും.ഒരു പഴയ വീടും അതില്‍ പഴയ കടലാസ് വിലക്കെടുക്കുന്ന ഒരു കമ്പനി ഒക്കെ കൂടിയാണ് ഊട്ടി. കുറെ പെണ്ണുഗ്കളും, ജോലിക്കാരും...

മാഷുംമാര്‍ക്ക് ഒക്കെ അറിയാമെങ്കിലും ആരും അതിനെ ചോദ്യം ചെയ്തില്ല.
ആ വഴിക്കും കുട്ടികള്‍ സഞ്ചരിക്കാന്‍ തുടങ്ങി. അന്ന് പാടങ്ങള്‍ നികത്താന്‍ തുടങ്ങുന്നേ ഉള്ളു. GCDA ഉള്ള പാടം ഒക്കെ നികത്തിവീടുകള്‍ പണിയാന്‍ തുടങ്ങി. ജേര്‍ണലിസ്റ്റ് കോളനിയും, ജഡ്ഗേസ്‌ അവന്യു ഒക്കെ അങ്ങനെ വന്നു ചേര്‍ന്നു. പാടത്തിന്റെ ഇടയില്‍ താമസിച്ചിരുന്ന പാവങ്ങള്‍ ഒരു മൂലയില്‍ ചേരിയില്‍ ഒതുങ്ങി.ഒരു മീനെ പോലും പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ കനാലും തോടും, കുളവും ഒക്കെ നികത്തി വിറ്റു. അമ്മിണിയെന്ന സ്ത്രീയും സുന്ദരേശന്‍ എന്ന ചെറുപ്പക്കാരനും മനസ്സിന്റെ താളം തെറ്റി അലയുന്നത് എനിക്ക് കാണേണ്ടി വന്നു. നഗരവല്‍ക്കരണത്തില്‍ നഷ്ടപെട്ടത് അവരുടെ ജീവിതം തന്നെ ആയിരുന്നു.

Wednesday, January 5, 2011

രണ്ടു തവണ കാണാതെ പോയിട്ടും ഒരു ആലോഹ്യവും ഇല്ലാതെ അവര്‍ ഇന്നലെ എന്നെ വിളിച്ചു.
ഞാന്‍ പതിവുപോലെ തിരക്കിന്റെ മുള്‍മുനയില്‍ പിടഞ്ഞു. പാടില്ല..നന്ദികേട്‌ കാട്ടരുത്.
ഇതു ഒരു പൂക്കാലത്തിന്റെ തുടക്കവും, മനസ്സിന്റെ മഴവില്ലും ചേര്‍ന്ന നല്ലൊരു കാലത്തിന്റെ തുടക്കം ആണ്.
തുടര്‍ വിളിയുടെ മിടിപ്പില്‍ ഞാന്‍ പാലം കടന്നു.
ഒരു ചഷകവും, നുരയുന്ന ലേപനവും അവര്‍ എനിക്ക് വേണ്ടി കരുതി.
ഒരു പൂക്കാലം തീര്‍ക്കാന്‍ ഒരു പുല്‍ക്കൂടും.
മഞ്ഞും,മഴയും പെയ്യുന്ന സന്ധ്യയില്‍ നേരം പോയതറിഞ്ഞില്ല...
ഒരു മഴയുടെ താഴെ ഞാന്‍ മലരായി...
മലരിലെ തേനും,വറ്റിയ മധുവും ഇനി ആര്‍ക്കു വേണ്ടി?
അവര്‍ അതെല്ലാം നുകര്‍ന്ന് വെളുക്കെ തെളിച്ചമായി.
ഞാന്‍ ആവോളം മലരിന്റെ മനസ്സറിഞ്ഞു.
ഒരു താളത്തിന്റെ ഓര്‍മയില്‍ പിന്നെ കാണാന്‍ വേണ്ടി അവര്‍ പിരിഞ്ഞു പോയി.