Sunday, April 24, 2011

മഴ

കാത്തു നില്ക്കാന്‍ ഇപ്പോള്‍ മരതണല്‍ ഒന്നും ഇല്ലല്ലോ.
ഒരു ചെറിയ വാകയുടെ തണലില്‍ ഞാന്‍ നിന്നു. അവള്‍ വരും, വരാതിരിക്കില്ല.
ചുറ്റും ഭൂമി കുലുങ്ങുന്ന പോലെ ട്രാഫിക് തിരക്കുകള്‍. ഉറക്കെ സംസാരിച്ചാലും ആരും ഒന്നും
അറിയില്ല.മഴ പെയ്യുമോ? ആവൊ? ഈയിടെയായി മഴ എന്നെ ചതിക്കാറുണ്ട്.
പലപ്പോഴും നനഞ്ഞു ആണ് വീട്ടില്‍ എത്തുക.
തണുത്ത ദേഹം, വിയര്‍പ്പില്‍ ഒട്ടി ചേരുന്ന കുപ്പായം.
പൊടിക്കാറ്റു വീശി പോയി.ചിലപ്പോള്‍ പെയ്യും.പെയ്യട്ടെ.
കല്യാണം കഴിക്കാം എന്ന് വാക്ക് കൊടുക്കുന്ന ദിവസം ആണ് ഇന്ന്.
എനിക്ക് ആരെയും പേടിയില്ല.ജീവിതം ഞാന്‍ തിരഞ്ഞെടുക്കുന്നു.
അതില്‍ ആരും തെറ്റ് കാണില്ല.അമ്മ ചിലപ്പോള്‍ കരഞ്ഞേക്കും. ഓ അത് സാരമില്ല.
വാകയുടെ ചില്ലകള്‍ അടി ഉലഞ്ഞു. മഴ ചാറ്റലായി മെല്ലെ എന്നെ തണുപ്പിക്കാന്‍ തുടങ്ങി.
നഗരം വല്ലാതെ തിക്കും തിരക്കും കൂട്ടി ഓടാന്‍ തുടങ്ങി. മഴ കനക്കുന്നു.
അവള്‍ വരാന്‍ ആകുന്നത്തെ ഉള്ളു, പക്ഷെ മഴ? ചതിക്കുമോ?
കുറച്ചു പിറകിലേക്ക് മാറി ഒരു കടയുടെ തണലില്‍ നിന്നു. തിരക്കാണ് അവിടെയും
മിന്നല്‍..പിന്നെ..ഇടി മുഴക്കം..കാറ്റു..മഴ..ഭീകരം..മഴ കാറ്റു.??
മഴയില്‍ ഒന്നും തെളിയുനില്ല.കണ്ണ് മൂടിയോ? വാകയുടെ ചുവട്ടില്‍ ആരോ? അവള്‍ വന്നോ?
ഇല്ല, ഒരു പുരുഷന്‍ ആണ്. അയാള്‍ വെറുതെ മഴ കൊള്ളുന്നു..അതും വാകയുടെ ചുവട്ടില്‍ നിന്നു..
കണ്ടപ്പോള്‍ രസം തോന്നി. ഒരു കൂസലും ഇല്ല അയാള്‍ക്ക്. എനിക്ക് തണുക്കാന്‍ തുടങ്ങി.
ഷര്‍ട്ടും,പാന്റും അടിവസ്ത്രവും നനഞു തുടങ്ങി. കാറ്റു വീശി നനയുന്നു. കനത്ത മഴയില്‍ കണ്ണ് മൂടി.
വാകയുടെ ചോട്ടില്‍ ആരോ? വേറെ ഒരു ദേഹം? അവള്‍ ..ആണോ? കയ്യില്‍ കുട ചൂടി അവള്‍ അയാളെ
പൊതിഞ്ഞു. തോളില്‍ കയ്യിട്ടു കൊണ്ടു അവര്‍ തിരക്ക് കുറഞ്ഞ റോഡ്‌ കടന്നു..
നെഞ്ച് പിളര്‍ക്കുന്ന മിന്നലില്‍ അവളുടെ കൂടെഉള്ള എന്നെ ഞാന്‍ കണ്ടു.
ഞാനും, അവളുടെ കൂടെയുള്ള ഞാനും മഴ നനയുകയാണ്‌..

Sunday, March 13, 2011

ഉറക്കം മറന്നു പോയി.

വെളിച്ചം കാണുന്നത് ഇപ്പോള്‍ ആണ്. രാത്രിയില്‍ മഴ പെയ്തില്ല.
നേര്‍ത്ത വെട്ടം കൊരുത്ത മുറിയില്‍ ഞാന്‍ വെളുത്ത ഷീറ്റ് വിരിച്ച കിടക്കയില്‍ കിടന്നു.
കുളിച്ചു കഴിഞ്ഞപ്പോള്‍ നല്ല സുഖം തോന്നി. കുപ്പിയിലെ വെളുത്ത ദ്രാവകം ഗ്ലാസില്‍ ഒഴിച്ച്, കൂടെ
സോഡയും ചേര്‍ത്ത് മോന്തി. നാരങ്ങയുടെ അല്ലി ഇല്ല. അതുകൊണ്ട് ചെറിയ നീരസം തോന്നി.
അത് കോഴി വറുത്ത കഷ്ണഗല്‍ തീര്‍ത്തു. ഇന്നു രാത്രി അത്താഴം വേണ്ട. കോഴി വയറ്റില്‍ കിടന്നു പിടക്കും.
കിടക്കാന്‍ നേരം ചെറിയ ആ ഗുളിക എടുത്തു വിഴുങ്ങണം. അത്ര മാത്രം. രാവിലെ പതിവ് തെറ്റില്ല.
കൂടെ കിടക്കാന്‍ ആരും ഇല്ല. ഒരു കൊച്ചു വര്‍ത്തമാനം പറയാന്‍ പോലും ആരുമില്ല.
കിടക്കയില്‍ കിടന്നും, കുടിച്ചും ഈ രാത്രി തീര്‍ക്കണം. ഉറക്കം വന്നാല്‍ സുഖം. അത്ര തന്നെ.
മൂന്നാമത്തെ ഗ്ലാസ്‌ നിറക്കുമ്പോള്‍ കതകില്‍ മുട്ട് കേട്ടു. റൂം ബോയ്‌ ആകില്ല...
കതകു തുറന്നു. ഒരാള്‍..ഈശ്വര..ഞാന്‍ വന്ന ഓടോറിക്ഷയുടെ ഡ്രൈവര്‍!
" സര്‍ ഞാന്‍ വെയിറ്റ് ചെയ്യണോ?"
ഉള്ളാന്തിപോയി.അയാളെ പറഞ്ഞു വിട്ടിട്ടില്ല. കഷ്ടം, തെറ്റുകാരന്‍ ഞാന്‍ തന്നെ.
"കേറി വാ " ഞാന്‍ ക്ഷണിച്ചു. മടിച്ചു മടിച്ചു അയാള്‍ മുറിയിലേക്ക് കേറി വന്നു.
"ഒഴിക്കട്ടെ", കക്ഷി ചിരിച്ചു. ഞാന്‍ ഒഴിച്ച ഒരെണ്ണം കഴിച്ചപ്പോള്‍ അയാള്‍ ഉഷാറായി.
പഴയ വിനയം കളഞ്ഞ് എന്നോട് സംസാരിക്കാന്‍ തുടങ്ങി. മുന്നെണ്ണം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.
"എന്നിനി ഓട്ടോ ഓടിക്കേണ്ട" അയാള്‍ തലയാട്ടി. " സര്‍ എനിക്കൊന്നു കുളിക്കണം"
കുളി കഴിഞ്ഞു വന്നപ്പോള്‍ അയാള്‍ ( പേര് ഞാന്‍ ചോദിച്ചില്ല) എന്നേക്കാള്‍ സുന്ദരന്‍ ആണെന്ന് തോന്നി.
വേറൊരു കുപ്പി കരുതിയിരുന്നു. അത് കൊണ്ടു വിഷമം തോന്നിയില്ല.
പിന്നെ നേരം വെളുക്കും വരെ അയാള്‍ തന്റെ കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു.
ഇടക്ക് എനിക്ക് ഇഷ്ടപെട്ട പാട്ടുകള്‍ പാടി. ചില നര്‍മങ്ങള്‍,രാഷ്ട്രീയം, സാഹിത്യം,പോലീസ് അങ്ങനെ പലതും
ഞാന്‍ അറിയാത്ത പലതും ഞാന്‍ കേട്ടു. ആ നാവിന്റെ നന്മകള്‍ അറിഞ്ഞ രാത്രി.
ഇടക്ക് ഞാന്‍ ചൂളുകയും, ഒന്നും അല്ലാത്ത ഒരു അവസ്ഥയും ആകുന്നതും ഞാന്‍ അറിഞ്ഞു.
എന്‍റെ ജീവിതത്തില്‍ കിട്ടാത്ത ചില നിമിഷങ്ങള്‍ അയാള്‍ എനിക്ക് പകര്‍ന്നു തന്നു.
ഞാന്‍ പഠിച്ചതും, പഠിപ്പിച്ചതും വെറുതെ ആയി എന്ന തോന്നല്‍ എന്നെ മദിച്ചു, ആ നാവുകള്‍ പറയുന്നത് എത്രയോ ശരികള്‍ ആണ്? തെറ്റുകള്‍ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. മദ്യം അയാളെ മയക്കിയില്ല.
ഒരു നന്മയുടെ ചുരുള്‍ എന്‍റെ മുന്നിലേക്ക്‌ തന്നിട്ട് അയാള്‍ ഉറങ്ങി.
ഒരു ശല്യവും എനിക്ക് തന്നില്ല.
ഉറങ്ങാതെ നേരം വെളുപ്പിച്ചത് ഞാന്‍ മാത്രം...ഞാന്‍ മാത്രം...

Sunday, February 27, 2011

ഒരു സത്യം എന്നു കൂടുതല്‍ ബോധ്യമായി.

അറിവ് എന്നത് ഡിഗ്രീ ഒന്നും അല്ല. എം.ബി.എ പഠിച്ച പലരെയും കാണുന്ന ജോലി ആണ് എനിക്ക്. ഒരു പിശുക്കന്റെ മിടുക്കോടെ അവര്‍ തെണ്ടി നടക്കും, എന്തിനു വേണ്ടി? നേട്ടം ഉണ്ടാക്കാന്‍ വേണ്ടി. പക്ഷെ അത് ജീവിതത്തില്‍ കിട്ടാറുമില്ല. അവസാനം അവരെ കൊണ്ടെത്തിക്കുന്നത് നാശത്തിന്റെ വക്കില്‍ ആയിരിക്കുകയും ചെയ്യും. അവര്‍ പ്രേമം നടിക്കുന്നവര്‍ മാത്രം! കുഞ്ഞിനെ സ്വയം ലാളിക്കാതെ വേലക്കാരിയുടെ കയ്യില്‍ കൊടുത്തു മാറി നില്‍ക്കും.
കടം വാങ്ങിയ കാറില്‍ ഞെളിഞ്ഞിരിക്കും.കാണാന്‍ കൊള്ളാത്ത കാശുള്ള ഭാര്യേ ചുമക്കും.
അവള്‍ ജീന്‍സും,ടോപ്പും ഇടുന്നവള്‍ ആയാല്‍ മാത്രം മതി. ഞായറുകളില്‍ കേന്റെക്കി ചിക്കന്‍ കഴിച്ചുവിശപ്പടക്കും. ജങ്ക് ഫുഡില്‍ ആനന്ദം കൊള്ളും. കുഞ്ഞു ഒണക്കകൊള്ളി പോലെ വളരും.ഇടക്കിടെ പുഠിന്‍ ഹാരയും, ജെലുസിനും വിഴുങ്ങും.."സത്യം" ( ഈ പേരില്‍ ഐ.ടി കമ്പനി ഉണ്ട് )ജോലി ചെയ്യുമ്പോള്‍ അവന്‍ അടിമയാണ്. ശമ്പളം പറ്റുന്ന അടിമ.

Tuesday, February 22, 2011

ഒരു പ്രതീക്ഷ

ആ മുറിയില്‍ ഒരു പ്രതീക്ഷയാണ് ഞാന്‍ മറന്നു വെച്ചത്. കാറ്റു വന്നു ജനലുകള്‍ അടച്ച ഒരു സന്ധ്യ. സോപ്പ് മണക്കുന്ന കട്ടിലില്‍ കിടക്കുമ്പോള്‍ ഓര്‍ത്തു, എന്‍റെ സമയം പഴാകില്ല..പക്ഷെ? മണിക്കൂറുകള്‍ ഏറെ വൈകി മഴ നനഞു രാത്രിയും കയറി വന്നു. നല്ല മിന്നലും.കൂട്ടുകാര്‍ പിരിഞ്ഞു പോയ മുറിയില്‍ തനിച്ചിരിക്കാന്‍ വിരസത തോന്നി. പോയാലോ? വെറുതെ ചുറ്റി നടക്കാം. ഉറക്കം വരുമ്പോള്‍ തിരികെ വീണ്ടും? ഞാന്‍ ആരെയെങ്കിലും പ്രതീക്ഷികുനുണ്ടോ? ഒരു നോവ്‌ പോലെ മനസ്സില്‍ വെള്ളിടി വെട്ടി.

ഇല്ല, ആരും വരാനില്ല, ആരും വരുമെന്ന് പറഞ്ഞിട്ടുമില്ല. പിന്നെ ഞാന്‍ ആരെയാണ് കാത്തിരിക്കുന്നത്? ജനല്‍ തുറന്നാല്‍ മഴയുടെ ആരവം. പേടിക്കുന്ന മിന്നല്‍ പിണരുകള്‍. ഇടിവെട്ടിന്റെ കനത്ത ശബ്ദം. പോകാം..അതാണ് ഉത്തമം. വേഗം വസ്ത്രം ധരിച്ചു. പെട്ടിയില്‍ എല്ലാം കുത്തി നിറച്ചു.
വാതില്‍ പൂട്ടി ഇറങ്ങി.മഴയുടെ തണുപ്പിലേക്ക് കുടയില്ലാതെ ഇറങ്ങുമ്പോള്‍ ഓര്‍ത്തു, എന്തോ മറന്നു? ഓര്‍ത്തു നോക്കി. ഒരു പിടുത്തവും കിട്ടുനില്ല. പക്ഷെ എന്തോ ഞാന്‍ മറന്നിരിക്കുന്നു.

മഴ കനക്കുന്നു.കുപ്പായം ശരീരത്തില്‍ ഒട്ടികിടന്നു തണുത്ത് വിറയുകയാണ്, പോയി നോക്കാം..

മഴയില്‍ ഇപ്പോള്‍ മുന്നില്‍ ബസ്‌ സ്റ്റാന്റ് ആണ് കാണുന്നത്. ലോഡ്ഗില്‍ നിന്നും ഏറെ ദൂരം കടന്നു പോന്നത് അറിഞ്ഞില്ല. ഇനി തിരികെ ചെന്നാല്‍ കിട്ടുമോ? എന്താണ് മറന്നത് എന്നു അവര്‍ ചോദിച്ചാല്‍ പറയാന്‍ ഉത്തരം ഇല്ല. എന്തോ മറന്നിട്ടുണ്ട്‌ എന്നു പറഞ്ഞാല്‍ അവര്‍ ചിരിക്കില്ലേ? പോട്ടെ, പോയത് പോയി. മറക്കാം..

രാത്രി വണ്ടികളുടെ പാച്ചിലില്‍ ഒതുങ്ങി മാറി നിന്നു. മഴ താളം ചവിട്ടുകയാണ്.
എന്തോ മറന്നിട്ട ഒന്നിന്റെ ഓര്‍മകളില്‍ മഴ നനഞു ഒതുങ്ങി നിന്നു. കുറെ നേരം...
വീണ്ടും ഒരു ഉള്‍വിളിയില്‍ നടന്നു. ഇനി ലോഡ്ഗ് തപ്പി പിടിക്കണം.

Saturday, February 19, 2011

വെടിമരുന്നിന്റെ മണം നിറഞ്ഞ മുറിയില്‍ കുറെ നേരം ഇരിക്കേണ്ടി വന്നു.
കുറെ കഴിഞ്ഞാണ് അയാള്‍ വന്നത്. വരൂ" എന്നു പറഞ്ഞു അയാള്‍ എന്നെ ആ കെട്ടിടത്തിന്റെ വേറൊരു മൂലയിലേക്ക് കൊണ്ടുപോയി. നീളന്‍ വരാന്ത. അരമതില്‍. എണ്ണ മണക്കുന്ന ഗന്ധം!
നേരെത്തെതിലും വളരെ വെത്യസ്തമായ ലോകം. കഷായം മണക്കുന്ന തൂണുകള്‍.
ആരെയും കാണാതെ എന്നെ അരമതിലില്‍ ഇരുത്തി അയാള്‍ പോയി.
ഇടക്ക് ഒരാള്‍ വന്നു നോക്കിയിട്ട് വീണ്ടും അകത്തേക്ക് തന്നെ പോയി.
മുഷിച്ചില്‍ ഒട്ടും തോന്നിയില്ല. നല്ല ഔഷധം മണക്കുന്ന കാറ്റു വീശുകയാണ് ഈ മുറ്റത്ത്‌...
പറമ്പില്‍ നെല്ലിയും, അശോകവും തൊട്ടുതൊട്ടു നില്‍ക്കുന്നു.
പൂത്തുലഞ്ഞു നവോഡയെ പോലെയാണ് അശോകം. നെല്ലി മൊത്തം ഇളകുന്നു.
വടക്ക് ഭാഗത്തെ മുറി തുറന്നു ഒരാള്‍ പുറത്തിറങ്ങി. കുളി കഴിഞ്ഞു ഇറങ്ങിയതനെന്നെ തോന്നു കണ്ടാല്‍, ശുഭ്ര വസ്ത്രത്തില്‍ അയാളെ എവിടെയോ പരിചയം തോന്നിപ്പിച്ചു.
അയാള്‍ എന്നെ ശ്രദ്ധിച്ചില്ല. തെക്ക് വശം കാറിന്റെ ഞരക്കം. വാഹനം കടന്നു പോയി.
അടുത്തത് എന്‍റെ ഊഴമാണോ എന്നറിയാന്‍ തിടുക്കം തോന്നി. അകത്തേക്ക് കണ്ണ് പോയി.
വാതില്‍ അടഞ്ഞു. ഇനിയും കാത്തിരിക്കണം...ഇരിക്കാം..അവസരം ആകുന്നത്‌ വരെ കാത്തിരിക്കാം...കണ്ണുകള്‍ മെല്ലെ അടച്ചു, തൂണ് ചാരി ഇരുന്നു. സന്ധ്യ കറുക്കുകയാണ് ..
വെടി മരുന്നിന്റെ മണവും, പുകയും നിറഞ്ഞ മുറിയില്‍ ഞാന്‍ ഇപ്പോള്‍ തനിച്ചാണ്.

Sunday, January 30, 2011

പരമാര ദേവി ക്ഷേത്രം

മന്ത്രപറബിനേയും പണിക്കശ്ശേരി പറബിനേയും വേര്‍തിരിക്കുന്നത് റെയില്‍ പാളങ്ങള്‍ ആയിരുന്നു. എന്‍റെ വീടിന്റെ മുന്നില്‍ തന്നെ ആയിരുന്നു സിഗ്നല്‍.പഴയ സിഗ്നല്‍ ഒരാളുടെ കൈ പോലെ ആയിരുന്നു. ട്രെയിന്‍ വരുമ്പോള്‍ അത് കൈ പൊക്കുകയും, കടന്നു പൊയ് കഴിഞ്ഞാല്‍ താഴ്ത്തുകയും ചെയ്തു. ഇപ്പോള്‍ ചുവപ്പും,പച്ചയും ലൈറ്റുകള്‍ ആയി സിഗ്നല്‍ മാറി കഴിഞ്ഞു. ഇടക്ക് ട്രോള്ളിയില്‍ വല്യ ഉദ്യോഗസ്ഥര്‍ സഞ്ചരിക്കാറുണ്ട്. ചെറിയ ചക്രം ഉള്ള ഒന്നായിരുന്നു അത് അത് ഉന്തി ആണ് നീക്കുന്നത്. രണ്ടു പേര്‍ പാളത്തിലൂടെ ഉന്തി കൊണ്ട് ഓടും.കുറെ സ്പീഡ് ആകുമ്പോള്‍ അവര്‍ അതില്‍ പിടിപിച്ച ചെറിയ സീറ്റില്‍ കയറി ഇരിക്കും. പിന്നെ കുറെ ദൂരം ട്രോള്ളി തനിയെ ഓടും.
രസമുള്ള കാഴ്ച ആയിരുന്നു അത്. ഇപ്പോള്‍ ട്രോള്ളി ഇല്ല.

പണിക്കശ്ശേരി പറമ്പില്‍ കുടുംബി സമുദായത്തിന്റെ കോളനി ആയിരുന്നു.കേരളത്തിലെ ഗൌഡ സരസ്വത ബ്രാഹ്മണരുടെ ( കൊങ്കണി) സഹായികള്‍ ആയി കുടിയേറിയ ആളുകള്‍ ആയിരുന്നു ആ സമുദായം. അവരുടെ ഭാഷയും, കൊങ്കണി ഭാഷയും ഏറെ കുറെ സാമ്യം നിലനിര്‍ത്തി. പഴയ സ്ത്രീകളുടെ സാരിയുടുക്കല്‍ പ്രത്യേക രീതിയില്‍ ആയിരുന്നു. അവര്‍ ബ്ലൌസ് ഉപയോഗിച്ചിരുനില്ല. അത് ഒരു വൃത്തികേടായി ആര്‍ക്കും തോന്നിയതും ഇല്ല. പുതിയ തലമുറയില്‍ അതൊന്നും ഇല്ല. അവര്‍ക്ക് സ്കൂളില്‍ സ്കോളര്‍ഷിപ്‌ കിട്ടുമെകിലും പഠിക്കാന്‍ അവര്‍ താല്പര്യം കാണിച്ചിരുനില്ല. എന്‍റെ കൂടെ ആ കോളനിയിലെ കുറെ കുട്ടികള്‍ പഠിക്കാന്‍ ഉണ്ടായിരുന്നു. അതില്‍ സന്തോഷ്‌ എന്നു പേരായ ഒരുവന്‍ മാത്രം പഠിക്കാന്‍ മിടുക്ക് കാട്ടി. പഠിച്ചു പഠിച്ചു അവനിപ്പോള്‍ അല്പം മാനസിക പ്രശ്നങള്‍ ഉണ്ടെന്നു ഈയിടെ ആണ് ഞാന്‍ അറിഞ്ഞത്. പിന്നെ എന്നെ ഓര്‍മിക്കുന്ന മുഖം സുരേഷിന്റെ ആയിരുന്നു. നടക്കാന്‍ കഴിവില്ലാത്ത അവനെ പത്തു വരെ അവന്റെ അമ്മ ചുമന്നാണ് കൊണ്ട് വന്നിരുന്നത്. എന്‍റെ അടുത്ത സുഹൃത്ത്‌ ആയിരുന്നു അവന്‍. അവന്‍ എന്നു ഈ ലോകത്തില്‍ ഇല്ല. എന്നെ ഏറെ വേദനിപിച്ച ഒന്നായിരുന്നു അവന്റെ വേര്‍പാട്‌.

നോര്‍ത്തിലെ പരാമര ദേവി ക്ഷേത്രം ഞങ്ങളുടെ കുടുംബക്ഷേത്ര സങ്കല്പം ആയിരുന്നു. പണ്ട് എന്‍റെ അമ്മയും മറ്റും ആല്‍തറയില്‍ നിന്നു കൊണ്ട് ദേവിയെ തൊഴുതു.അന്ന് ഞങ്ങള്‍ക്കൊന്നും ക്ഷേത്രത്തില്‍ കയറി തോഴന്‍ ഉള്ള അവകാശം ഉണ്ടായിരുനില്ല. ചേരാനെല്ലൂര്‍ കര്‍ത്താക്കളുടെ ക്ഷേത്രം ആയിരുന്നു അത്. അത് കാടു പിടിച്ചു കിടക്കുകയും മറ്റും കിടക്കുന്ന സമയത്ത് എന്‍റെ വല്യച്ചന്‍ പപ്പന്‍ ചേട്ടന്‍ എന്നു വിളിക്കുന്ന പദ്മനാഭന്‍ ഒക്കെ ആണ് കാടു വെട്ടി തെളിച്ചു വിളക്ക് വെച്ചതും മറ്റും. അന്ന് ടാറ്റാ കമ്പനിയിലെ ജോലി ആയിരുന്നു വല്യച്ചന്. അവിടെ നടന്ന ആദ്യ തൊഴിലാളി സമരം നയിച്ചത് ഈ വല്യച്ചന്‍ ആയിരുന്നു. ജോലി പോയി. കുട്ടികള്‍ ഇല്ലാത്ത ആ ദേഹം വല്യമ്മയോടൊപ്പം തറവാട്ടില്‍ ജീവിച്ചു. മരണം വരെ. തലയ്ക്കു സുഖം ഇല്ലാത്ത വല്യമ്മയില്‍ നിന്നും ആണ് ഞാന്‍ എന്‍റെ കുടുംബ ചരിത്രം അറിയുന്നത്. അത് കേള്‍ക്കാന്‍ ഏറെ കൊതിച്ചതും ഞാന്‍ മാത്രം ആയിരുന്നു. ഉറങ്ങാനുള്ള ഗുളികകള്‍ കഴിച്ചു കഴിച്ചു അവര്‍ തളര്‍ന്നു.ഉറക്കം ഉണര്‍ന്നാല്‍ തറവാടിന്റെ കഥകള്‍ പറഞ്ഞു രസിക്കാന്‍ ഈ വല്യമ്മയെ കഴിഞ്ഞേ ഉള്ളു ആരും. വെളുപ്പിനെ മൂന്നു മണിക്ക് തണുത്ത വെള്ളത്തില്‍ കുളിക്കുകയും, പരമാരയില്‍ പോയി തോഴുകയും ചെയ്തു പോന്നു അവര്‍. മറ്റുള്ളവര്‍ അതും അസുഖത്തിന്റെ ഭാഗമായി കരുതി. ഞാന്‍ ജനിച്ചപ്പോള്‍ നാവില്‍ വെള്ളം തൊട്ടു തന്നത് ഈ വല്യമ്മ ആയിരുന്നു. ഇടക്ക് എനിക്ക് ചെകുത്താന്‍ കൂടുമ്പോള്‍ എന്‍റെ അമ്മ അത് പറഞ്ഞു കളിയാക്കും.
അല്പം വെളിവില്ലായ്മ ഉള്ളത് നല്ലതിനാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

നോര്‍ത്ത് ടൌണ്‍ഹാളിന്റെ മുന്നില്‍ ആയിരുന്നു പരമാര ദേവി ക്ഷേത്രം. വടക്കോട്ട്‌ ദര്‍ശനം നല്‍കുന്ന ഉഗ്രമൂര്‍ത്തി. നിറയെ അഭരണങള്‍ ചാര്‍ത്തി പട്ടു ചുറ്റി ഇരിക്കുന്ന ദേവിയെ കാണാന്‍ തന്നെ കണ്ണിനു സായൂജ്യം ആയിരുന്നു. സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി കര്‍ത്താക്കള്‍ അമ്പലത്തിനു ചുറ്റും കെട്ടിടം പണിഞ്ഞു. അമ്പലം മറഞ്ഞു പോയി. ചുറ്റും കച്ചവടക്കാര്‍ നിറഞ്ഞു. കര്‍ത്താവിന്റെ ഗതികേട് അവിടെ തുടങ്ങി. അകാലത്തില്‍ അയാള്‍ മരിച്ചു. ഈ അമ്പലത്തിലെ പണിക്കാരായിരുന്നു പണിക്കശ്ശേരിയിലെ അമ്മമാര്‍. അവര്‍ക്ക് ഉത്സവ ദിവസം ഒന്ന് രണ്ടു ദിവസം അവിടെ പടേനി എന്നു പറയുന്ന ചടങ്ങിനു അവകാശം ഉണ്ട്. താലം എടുത്തു പെണ്ണുങള്‍ നിറയ്ക്കും. ചെട്ടികൊട്ട് ( കുടുംബികളെ ചെട്ടികള്‍ എന്നും വിളിച്ചിരുന്നു) കേള്‍ക്കാന്‍ സുഖം ഉള്ള താളം ആയിരുന്നു. ഇവരുടെ പേരിന്റെ കൂടെ ഭായി എന്നു ചേര്‍ത്താണ് വിളിച്ചിരുന്നത്‌. രുക്മിണിഭായി, തുളസി ഭായി അങ്ങനെ..കുറെ ഭായിമാര്‍...ലെക്ഷ്മി രൂപം ഉള്ള താലി ആണ് അവര്‍ അണിയുക. കയ്യില്‍ പ്ലാസ്റ്റിക്‌ വളകള്‍ ഉപയോഗിച്ചിരുന്നു. അമ്പലത്തില്‍ അന്നൊക്കെ നല്ല നല്ല പരിപാടികളും ഉണ്ടായിരുന്നു. ഉഷ ഉതുപ്പിന്റെ ഗാനമേള, നാടകം, ബാലെ, ഓട്ടന്‍ തുള്ളല്‍, കഥകളി, വില്ലടിച്ചാന്‍പാട്ട് ...പണിക്കശ്ശേരിക്കാരുടെ താലം വരവ് തന്നെ ആയിരുന്നു ഏറ്റവും വലിയ ആകര്‍ഷണം..പരസരതുള്ള ഇല്ല കുബുമ്പി കോളനികളില്‍ നിന്നും താലം വരവ് ഉണ്ടാകും. കാവടിയും തപ്പും, താളവും അതിന്റെ മാറ്റു കൂട്ടി.





Friday, January 28, 2011

ചിരി എന്‍റെ മുഖമുദ്ര

എട്ടില്‍ പഠിക്കുമ്പോള്‍ ആണ് ടൂഷന് പോകാന്‍ തുടങ്ങിയത്. ആന്റണി മാഷിന്റെ വീട്ടില്‍ ആയിരുന്നു ടൂഷന്‍. കലൂര്‍ പള്ളിയുടെ അടുത്താണ് ക്ലാസ്സ്‌ റൂം. മാഷിന്റെ പഴയ വിറ്റുകള്‍ ചേട്ടന്‍ വഴി ഞാന്‍ കേട്ടിരുന്നു. അത് തുടര്‍ന്നു കേള്‍ക്കാനുള്ള യോഗവും എനിക്കുണ്ടായി. അതുകൊണ്ട് ഏറെ ചിരിക്കാന്‍ കഴിഞ്ഞില്ല. ചിരി എന്‍റെ മുഖമുദ്ര ആയിരുന്നു. അവിടെ പഠിപ്പിക്കാന്‍ വന്ന മറ്റൊരു മാഷിനെ എല്ലാവരും മളാച്ചന്‍ എന്നു വിളിച്ചു. അതിന്റെ അര്‍ഥം ഇനിയും എനിക്ക് പിടി കിട്ടിയിട്ടില്ല. ആ മാഷ് എന്നെ ചിരിയോ ചിരി എന്നു വിളിച്ചു കളിയാക്കുമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ആ മാഷും കുടുംബവും കുഞ്ഞും ഒക്കെ എന്‍റെ സുഹൃത്തുക്കള്‍ ആയി മാറി !!

ആന്റണി മാഷിന്റെ ചേട്ടന്‍ അന്ന് ചില മലയാളം സിനിമയില്‍ ചെറിയ റോളുകള്‍ ചെയ്തു പോന്നു. തടിയനും, കുടവയറും കള്ളുകുടിയനും ഒക്കെ ആയിരുന്നു പാവുണ്ണി എന്ന ആ താരം. പരിചയം ഇല്ലാത്ത പല ലോക കാര്യഗളും അയാള്‍ ഞങ്ങള്‍ക്ക് ഉപദേശിച്ചു തന്നിരുന്നു. അതൊക്കെ കേള്‍ക്കാന്‍ കുട്ടികള്‍ അയാളുടെ ചുറ്റും കൂടി.

എട്ടില്‍ വെച്ചു തന്നെ ഞങ്ങള്‍ കൂടെ പഠിക്കുന്ന പെണ്‍ കുട്ടികളെ പ്രേമിക്കാന്‍ തുടങ്ങി.
ഓരോരുത്തരും ജാതിയും ഒക്കെ നോക്കി ആണ് പ്രേമിചിരുന്നത്. എനിക്ക് കിട്ടിയത് ഒരു ഗീതയെ ആണ്. വെളുത്ത് കൊലുന്നനെ ഒരു നാടന്‍ പെണ്‍കുട്ടി. നായര്‍ ആയിരുന്നു. അവരുടെ നാലുകെട്ട് എന്‍റെ വീട്ടില്‍ നിന്നും അല്പം മാറി ആയിരുന്നു. അന്ന് കലൂരില്‍ നാലുകെട്ടും, എട്ടുകെട്ടും ഒക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്നത് പുകലക്കാട്ട് കാരുടെ പാലാരിവട്ടത്തുള്ള എട്ടുകെട്ട് മാത്രം ആണ്.

ചിലപ്പോള്‍ ആ കുട്ടി എല്ലാവരെയും പ്രേമിക്കുനുന്ടെന്നു തോന്നും? ഇടക്ക് എബ്രഹാം എന്നു പേരായ ഒരുത്തന്‍ ഗീതയെ വളക്കാനുള്ള ശ്രമം തുടങ്ങി. എനിക്ക് സഹിച്ചില്ല. അവന്‍ വര്‍ത്തമാനം പറയുക ഇന്ഗ്ലിഷില്‍ ആയിരുന്നു. തെറ്റ് ആണെങ്കിലും പഠിക്കാന്‍ എന്ന ശ്രമത്തില്‍ അവന്‍ അത് ഒഴിവാക്കിയില്ല. കേള്‍വിക്കാര്‍ വാ പൊളിച്ചു കേട്ടു. പക്ഷെ ഗീതയുടെ വീട്ടുകാര്‍ എന്നെ ഇഷ്ടമായി. ഞങ്ങള്‍ പരസ്പരം ബുക്കുകള്‍ കൈമാറി. അതില്‍ ഞാന്‍ ചിത്രഗലും, കവിതയും എഴുതി നല്‍കി. അത് വായിച്ചു ഗീത എനിക്ക് ചിരികള്‍ നല്‍കി. അവളുടെ ചേച്ചി ഒരു പേന എനിക്ക് തന്നു. അമ്മ ഇടക്ക് അമ്പലത്തിലെ പായസവും, മറ്റും...പാവാടയും, ബ്ലൌസും മാത്രം അണിഞ്ഞു വന്ന ഏക പെണ്‍കുട്ടി ഗീത ആയിരുന്നു.

ടൂഷന്‍ ക്ലാസ്സിന്റെ അടുത്ത വീട്ടിലെ മോളി എന്ന കുട്ടിയും ക്ലാസ്സില്‍ വരുമായിരുന്നു .
ഒരിക്കലും ആന്റണി മാഷിന്റെ ചേട്ടന്റെ മോന്‍ ആയ ബിജു അവളെ കല്യാണം കഴിക്കും എന്നു ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. രണ്ടു കുട്ടികളും ഒക്കെ ആയി അവന്‍ ഇപ്പോള്‍ പഞ്ചാബില്‍ ആണ്. ഓള്‍ ഇന്ത്യ റേഡിയോയില്‍ ആണ് അവനു ജോലി. വല്ലപ്പോഴും കലൂര്‍ പള്ളിയിലെ പെരുന്നാളിന് കാണാറുണ്ട്. ഇപ്പോള്‍ അതും ഇല്ല. ടൂഷന്‍ ക്ലാസ്സിലെ പ്രേമം കൊണ്ട് അത് മാത്രം സഫലമാക്കപെട്ടു. വേറെ ഒക്കെ പാഴായി പോയി. ആരും ഈ പ്രേമം അറിഞ്ഞില്ല. അല്ലെങ്കില്‍ അവളെ കുറിച്ച് ഉള്ള പരാമര്‍ ശങ്ങള്‍ ഒഴിവാക്കാമായിരുന്നു.