Sunday, February 27, 2011

ഒരു സത്യം എന്നു കൂടുതല്‍ ബോധ്യമായി.

അറിവ് എന്നത് ഡിഗ്രീ ഒന്നും അല്ല. എം.ബി.എ പഠിച്ച പലരെയും കാണുന്ന ജോലി ആണ് എനിക്ക്. ഒരു പിശുക്കന്റെ മിടുക്കോടെ അവര്‍ തെണ്ടി നടക്കും, എന്തിനു വേണ്ടി? നേട്ടം ഉണ്ടാക്കാന്‍ വേണ്ടി. പക്ഷെ അത് ജീവിതത്തില്‍ കിട്ടാറുമില്ല. അവസാനം അവരെ കൊണ്ടെത്തിക്കുന്നത് നാശത്തിന്റെ വക്കില്‍ ആയിരിക്കുകയും ചെയ്യും. അവര്‍ പ്രേമം നടിക്കുന്നവര്‍ മാത്രം! കുഞ്ഞിനെ സ്വയം ലാളിക്കാതെ വേലക്കാരിയുടെ കയ്യില്‍ കൊടുത്തു മാറി നില്‍ക്കും.
കടം വാങ്ങിയ കാറില്‍ ഞെളിഞ്ഞിരിക്കും.കാണാന്‍ കൊള്ളാത്ത കാശുള്ള ഭാര്യേ ചുമക്കും.
അവള്‍ ജീന്‍സും,ടോപ്പും ഇടുന്നവള്‍ ആയാല്‍ മാത്രം മതി. ഞായറുകളില്‍ കേന്റെക്കി ചിക്കന്‍ കഴിച്ചുവിശപ്പടക്കും. ജങ്ക് ഫുഡില്‍ ആനന്ദം കൊള്ളും. കുഞ്ഞു ഒണക്കകൊള്ളി പോലെ വളരും.ഇടക്കിടെ പുഠിന്‍ ഹാരയും, ജെലുസിനും വിഴുങ്ങും.."സത്യം" ( ഈ പേരില്‍ ഐ.ടി കമ്പനി ഉണ്ട് )ജോലി ചെയ്യുമ്പോള്‍ അവന്‍ അടിമയാണ്. ശമ്പളം പറ്റുന്ന അടിമ.

Tuesday, February 22, 2011

ഒരു പ്രതീക്ഷ

ആ മുറിയില്‍ ഒരു പ്രതീക്ഷയാണ് ഞാന്‍ മറന്നു വെച്ചത്. കാറ്റു വന്നു ജനലുകള്‍ അടച്ച ഒരു സന്ധ്യ. സോപ്പ് മണക്കുന്ന കട്ടിലില്‍ കിടക്കുമ്പോള്‍ ഓര്‍ത്തു, എന്‍റെ സമയം പഴാകില്ല..പക്ഷെ? മണിക്കൂറുകള്‍ ഏറെ വൈകി മഴ നനഞു രാത്രിയും കയറി വന്നു. നല്ല മിന്നലും.കൂട്ടുകാര്‍ പിരിഞ്ഞു പോയ മുറിയില്‍ തനിച്ചിരിക്കാന്‍ വിരസത തോന്നി. പോയാലോ? വെറുതെ ചുറ്റി നടക്കാം. ഉറക്കം വരുമ്പോള്‍ തിരികെ വീണ്ടും? ഞാന്‍ ആരെയെങ്കിലും പ്രതീക്ഷികുനുണ്ടോ? ഒരു നോവ്‌ പോലെ മനസ്സില്‍ വെള്ളിടി വെട്ടി.

ഇല്ല, ആരും വരാനില്ല, ആരും വരുമെന്ന് പറഞ്ഞിട്ടുമില്ല. പിന്നെ ഞാന്‍ ആരെയാണ് കാത്തിരിക്കുന്നത്? ജനല്‍ തുറന്നാല്‍ മഴയുടെ ആരവം. പേടിക്കുന്ന മിന്നല്‍ പിണരുകള്‍. ഇടിവെട്ടിന്റെ കനത്ത ശബ്ദം. പോകാം..അതാണ് ഉത്തമം. വേഗം വസ്ത്രം ധരിച്ചു. പെട്ടിയില്‍ എല്ലാം കുത്തി നിറച്ചു.
വാതില്‍ പൂട്ടി ഇറങ്ങി.മഴയുടെ തണുപ്പിലേക്ക് കുടയില്ലാതെ ഇറങ്ങുമ്പോള്‍ ഓര്‍ത്തു, എന്തോ മറന്നു? ഓര്‍ത്തു നോക്കി. ഒരു പിടുത്തവും കിട്ടുനില്ല. പക്ഷെ എന്തോ ഞാന്‍ മറന്നിരിക്കുന്നു.

മഴ കനക്കുന്നു.കുപ്പായം ശരീരത്തില്‍ ഒട്ടികിടന്നു തണുത്ത് വിറയുകയാണ്, പോയി നോക്കാം..

മഴയില്‍ ഇപ്പോള്‍ മുന്നില്‍ ബസ്‌ സ്റ്റാന്റ് ആണ് കാണുന്നത്. ലോഡ്ഗില്‍ നിന്നും ഏറെ ദൂരം കടന്നു പോന്നത് അറിഞ്ഞില്ല. ഇനി തിരികെ ചെന്നാല്‍ കിട്ടുമോ? എന്താണ് മറന്നത് എന്നു അവര്‍ ചോദിച്ചാല്‍ പറയാന്‍ ഉത്തരം ഇല്ല. എന്തോ മറന്നിട്ടുണ്ട്‌ എന്നു പറഞ്ഞാല്‍ അവര്‍ ചിരിക്കില്ലേ? പോട്ടെ, പോയത് പോയി. മറക്കാം..

രാത്രി വണ്ടികളുടെ പാച്ചിലില്‍ ഒതുങ്ങി മാറി നിന്നു. മഴ താളം ചവിട്ടുകയാണ്.
എന്തോ മറന്നിട്ട ഒന്നിന്റെ ഓര്‍മകളില്‍ മഴ നനഞു ഒതുങ്ങി നിന്നു. കുറെ നേരം...
വീണ്ടും ഒരു ഉള്‍വിളിയില്‍ നടന്നു. ഇനി ലോഡ്ഗ് തപ്പി പിടിക്കണം.

Saturday, February 19, 2011

വെടിമരുന്നിന്റെ മണം നിറഞ്ഞ മുറിയില്‍ കുറെ നേരം ഇരിക്കേണ്ടി വന്നു.
കുറെ കഴിഞ്ഞാണ് അയാള്‍ വന്നത്. വരൂ" എന്നു പറഞ്ഞു അയാള്‍ എന്നെ ആ കെട്ടിടത്തിന്റെ വേറൊരു മൂലയിലേക്ക് കൊണ്ടുപോയി. നീളന്‍ വരാന്ത. അരമതില്‍. എണ്ണ മണക്കുന്ന ഗന്ധം!
നേരെത്തെതിലും വളരെ വെത്യസ്തമായ ലോകം. കഷായം മണക്കുന്ന തൂണുകള്‍.
ആരെയും കാണാതെ എന്നെ അരമതിലില്‍ ഇരുത്തി അയാള്‍ പോയി.
ഇടക്ക് ഒരാള്‍ വന്നു നോക്കിയിട്ട് വീണ്ടും അകത്തേക്ക് തന്നെ പോയി.
മുഷിച്ചില്‍ ഒട്ടും തോന്നിയില്ല. നല്ല ഔഷധം മണക്കുന്ന കാറ്റു വീശുകയാണ് ഈ മുറ്റത്ത്‌...
പറമ്പില്‍ നെല്ലിയും, അശോകവും തൊട്ടുതൊട്ടു നില്‍ക്കുന്നു.
പൂത്തുലഞ്ഞു നവോഡയെ പോലെയാണ് അശോകം. നെല്ലി മൊത്തം ഇളകുന്നു.
വടക്ക് ഭാഗത്തെ മുറി തുറന്നു ഒരാള്‍ പുറത്തിറങ്ങി. കുളി കഴിഞ്ഞു ഇറങ്ങിയതനെന്നെ തോന്നു കണ്ടാല്‍, ശുഭ്ര വസ്ത്രത്തില്‍ അയാളെ എവിടെയോ പരിചയം തോന്നിപ്പിച്ചു.
അയാള്‍ എന്നെ ശ്രദ്ധിച്ചില്ല. തെക്ക് വശം കാറിന്റെ ഞരക്കം. വാഹനം കടന്നു പോയി.
അടുത്തത് എന്‍റെ ഊഴമാണോ എന്നറിയാന്‍ തിടുക്കം തോന്നി. അകത്തേക്ക് കണ്ണ് പോയി.
വാതില്‍ അടഞ്ഞു. ഇനിയും കാത്തിരിക്കണം...ഇരിക്കാം..അവസരം ആകുന്നത്‌ വരെ കാത്തിരിക്കാം...കണ്ണുകള്‍ മെല്ലെ അടച്ചു, തൂണ് ചാരി ഇരുന്നു. സന്ധ്യ കറുക്കുകയാണ് ..
വെടി മരുന്നിന്റെ മണവും, പുകയും നിറഞ്ഞ മുറിയില്‍ ഞാന്‍ ഇപ്പോള്‍ തനിച്ചാണ്.

Sunday, January 30, 2011

പരമാര ദേവി ക്ഷേത്രം

മന്ത്രപറബിനേയും പണിക്കശ്ശേരി പറബിനേയും വേര്‍തിരിക്കുന്നത് റെയില്‍ പാളങ്ങള്‍ ആയിരുന്നു. എന്‍റെ വീടിന്റെ മുന്നില്‍ തന്നെ ആയിരുന്നു സിഗ്നല്‍.പഴയ സിഗ്നല്‍ ഒരാളുടെ കൈ പോലെ ആയിരുന്നു. ട്രെയിന്‍ വരുമ്പോള്‍ അത് കൈ പൊക്കുകയും, കടന്നു പൊയ് കഴിഞ്ഞാല്‍ താഴ്ത്തുകയും ചെയ്തു. ഇപ്പോള്‍ ചുവപ്പും,പച്ചയും ലൈറ്റുകള്‍ ആയി സിഗ്നല്‍ മാറി കഴിഞ്ഞു. ഇടക്ക് ട്രോള്ളിയില്‍ വല്യ ഉദ്യോഗസ്ഥര്‍ സഞ്ചരിക്കാറുണ്ട്. ചെറിയ ചക്രം ഉള്ള ഒന്നായിരുന്നു അത് അത് ഉന്തി ആണ് നീക്കുന്നത്. രണ്ടു പേര്‍ പാളത്തിലൂടെ ഉന്തി കൊണ്ട് ഓടും.കുറെ സ്പീഡ് ആകുമ്പോള്‍ അവര്‍ അതില്‍ പിടിപിച്ച ചെറിയ സീറ്റില്‍ കയറി ഇരിക്കും. പിന്നെ കുറെ ദൂരം ട്രോള്ളി തനിയെ ഓടും.
രസമുള്ള കാഴ്ച ആയിരുന്നു അത്. ഇപ്പോള്‍ ട്രോള്ളി ഇല്ല.

പണിക്കശ്ശേരി പറമ്പില്‍ കുടുംബി സമുദായത്തിന്റെ കോളനി ആയിരുന്നു.കേരളത്തിലെ ഗൌഡ സരസ്വത ബ്രാഹ്മണരുടെ ( കൊങ്കണി) സഹായികള്‍ ആയി കുടിയേറിയ ആളുകള്‍ ആയിരുന്നു ആ സമുദായം. അവരുടെ ഭാഷയും, കൊങ്കണി ഭാഷയും ഏറെ കുറെ സാമ്യം നിലനിര്‍ത്തി. പഴയ സ്ത്രീകളുടെ സാരിയുടുക്കല്‍ പ്രത്യേക രീതിയില്‍ ആയിരുന്നു. അവര്‍ ബ്ലൌസ് ഉപയോഗിച്ചിരുനില്ല. അത് ഒരു വൃത്തികേടായി ആര്‍ക്കും തോന്നിയതും ഇല്ല. പുതിയ തലമുറയില്‍ അതൊന്നും ഇല്ല. അവര്‍ക്ക് സ്കൂളില്‍ സ്കോളര്‍ഷിപ്‌ കിട്ടുമെകിലും പഠിക്കാന്‍ അവര്‍ താല്പര്യം കാണിച്ചിരുനില്ല. എന്‍റെ കൂടെ ആ കോളനിയിലെ കുറെ കുട്ടികള്‍ പഠിക്കാന്‍ ഉണ്ടായിരുന്നു. അതില്‍ സന്തോഷ്‌ എന്നു പേരായ ഒരുവന്‍ മാത്രം പഠിക്കാന്‍ മിടുക്ക് കാട്ടി. പഠിച്ചു പഠിച്ചു അവനിപ്പോള്‍ അല്പം മാനസിക പ്രശ്നങള്‍ ഉണ്ടെന്നു ഈയിടെ ആണ് ഞാന്‍ അറിഞ്ഞത്. പിന്നെ എന്നെ ഓര്‍മിക്കുന്ന മുഖം സുരേഷിന്റെ ആയിരുന്നു. നടക്കാന്‍ കഴിവില്ലാത്ത അവനെ പത്തു വരെ അവന്റെ അമ്മ ചുമന്നാണ് കൊണ്ട് വന്നിരുന്നത്. എന്‍റെ അടുത്ത സുഹൃത്ത്‌ ആയിരുന്നു അവന്‍. അവന്‍ എന്നു ഈ ലോകത്തില്‍ ഇല്ല. എന്നെ ഏറെ വേദനിപിച്ച ഒന്നായിരുന്നു അവന്റെ വേര്‍പാട്‌.

നോര്‍ത്തിലെ പരാമര ദേവി ക്ഷേത്രം ഞങ്ങളുടെ കുടുംബക്ഷേത്ര സങ്കല്പം ആയിരുന്നു. പണ്ട് എന്‍റെ അമ്മയും മറ്റും ആല്‍തറയില്‍ നിന്നു കൊണ്ട് ദേവിയെ തൊഴുതു.അന്ന് ഞങ്ങള്‍ക്കൊന്നും ക്ഷേത്രത്തില്‍ കയറി തോഴന്‍ ഉള്ള അവകാശം ഉണ്ടായിരുനില്ല. ചേരാനെല്ലൂര്‍ കര്‍ത്താക്കളുടെ ക്ഷേത്രം ആയിരുന്നു അത്. അത് കാടു പിടിച്ചു കിടക്കുകയും മറ്റും കിടക്കുന്ന സമയത്ത് എന്‍റെ വല്യച്ചന്‍ പപ്പന്‍ ചേട്ടന്‍ എന്നു വിളിക്കുന്ന പദ്മനാഭന്‍ ഒക്കെ ആണ് കാടു വെട്ടി തെളിച്ചു വിളക്ക് വെച്ചതും മറ്റും. അന്ന് ടാറ്റാ കമ്പനിയിലെ ജോലി ആയിരുന്നു വല്യച്ചന്. അവിടെ നടന്ന ആദ്യ തൊഴിലാളി സമരം നയിച്ചത് ഈ വല്യച്ചന്‍ ആയിരുന്നു. ജോലി പോയി. കുട്ടികള്‍ ഇല്ലാത്ത ആ ദേഹം വല്യമ്മയോടൊപ്പം തറവാട്ടില്‍ ജീവിച്ചു. മരണം വരെ. തലയ്ക്കു സുഖം ഇല്ലാത്ത വല്യമ്മയില്‍ നിന്നും ആണ് ഞാന്‍ എന്‍റെ കുടുംബ ചരിത്രം അറിയുന്നത്. അത് കേള്‍ക്കാന്‍ ഏറെ കൊതിച്ചതും ഞാന്‍ മാത്രം ആയിരുന്നു. ഉറങ്ങാനുള്ള ഗുളികകള്‍ കഴിച്ചു കഴിച്ചു അവര്‍ തളര്‍ന്നു.ഉറക്കം ഉണര്‍ന്നാല്‍ തറവാടിന്റെ കഥകള്‍ പറഞ്ഞു രസിക്കാന്‍ ഈ വല്യമ്മയെ കഴിഞ്ഞേ ഉള്ളു ആരും. വെളുപ്പിനെ മൂന്നു മണിക്ക് തണുത്ത വെള്ളത്തില്‍ കുളിക്കുകയും, പരമാരയില്‍ പോയി തോഴുകയും ചെയ്തു പോന്നു അവര്‍. മറ്റുള്ളവര്‍ അതും അസുഖത്തിന്റെ ഭാഗമായി കരുതി. ഞാന്‍ ജനിച്ചപ്പോള്‍ നാവില്‍ വെള്ളം തൊട്ടു തന്നത് ഈ വല്യമ്മ ആയിരുന്നു. ഇടക്ക് എനിക്ക് ചെകുത്താന്‍ കൂടുമ്പോള്‍ എന്‍റെ അമ്മ അത് പറഞ്ഞു കളിയാക്കും.
അല്പം വെളിവില്ലായ്മ ഉള്ളത് നല്ലതിനാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

നോര്‍ത്ത് ടൌണ്‍ഹാളിന്റെ മുന്നില്‍ ആയിരുന്നു പരമാര ദേവി ക്ഷേത്രം. വടക്കോട്ട്‌ ദര്‍ശനം നല്‍കുന്ന ഉഗ്രമൂര്‍ത്തി. നിറയെ അഭരണങള്‍ ചാര്‍ത്തി പട്ടു ചുറ്റി ഇരിക്കുന്ന ദേവിയെ കാണാന്‍ തന്നെ കണ്ണിനു സായൂജ്യം ആയിരുന്നു. സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി കര്‍ത്താക്കള്‍ അമ്പലത്തിനു ചുറ്റും കെട്ടിടം പണിഞ്ഞു. അമ്പലം മറഞ്ഞു പോയി. ചുറ്റും കച്ചവടക്കാര്‍ നിറഞ്ഞു. കര്‍ത്താവിന്റെ ഗതികേട് അവിടെ തുടങ്ങി. അകാലത്തില്‍ അയാള്‍ മരിച്ചു. ഈ അമ്പലത്തിലെ പണിക്കാരായിരുന്നു പണിക്കശ്ശേരിയിലെ അമ്മമാര്‍. അവര്‍ക്ക് ഉത്സവ ദിവസം ഒന്ന് രണ്ടു ദിവസം അവിടെ പടേനി എന്നു പറയുന്ന ചടങ്ങിനു അവകാശം ഉണ്ട്. താലം എടുത്തു പെണ്ണുങള്‍ നിറയ്ക്കും. ചെട്ടികൊട്ട് ( കുടുംബികളെ ചെട്ടികള്‍ എന്നും വിളിച്ചിരുന്നു) കേള്‍ക്കാന്‍ സുഖം ഉള്ള താളം ആയിരുന്നു. ഇവരുടെ പേരിന്റെ കൂടെ ഭായി എന്നു ചേര്‍ത്താണ് വിളിച്ചിരുന്നത്‌. രുക്മിണിഭായി, തുളസി ഭായി അങ്ങനെ..കുറെ ഭായിമാര്‍...ലെക്ഷ്മി രൂപം ഉള്ള താലി ആണ് അവര്‍ അണിയുക. കയ്യില്‍ പ്ലാസ്റ്റിക്‌ വളകള്‍ ഉപയോഗിച്ചിരുന്നു. അമ്പലത്തില്‍ അന്നൊക്കെ നല്ല നല്ല പരിപാടികളും ഉണ്ടായിരുന്നു. ഉഷ ഉതുപ്പിന്റെ ഗാനമേള, നാടകം, ബാലെ, ഓട്ടന്‍ തുള്ളല്‍, കഥകളി, വില്ലടിച്ചാന്‍പാട്ട് ...പണിക്കശ്ശേരിക്കാരുടെ താലം വരവ് തന്നെ ആയിരുന്നു ഏറ്റവും വലിയ ആകര്‍ഷണം..പരസരതുള്ള ഇല്ല കുബുമ്പി കോളനികളില്‍ നിന്നും താലം വരവ് ഉണ്ടാകും. കാവടിയും തപ്പും, താളവും അതിന്റെ മാറ്റു കൂട്ടി.





Friday, January 28, 2011

ചിരി എന്‍റെ മുഖമുദ്ര

എട്ടില്‍ പഠിക്കുമ്പോള്‍ ആണ് ടൂഷന് പോകാന്‍ തുടങ്ങിയത്. ആന്റണി മാഷിന്റെ വീട്ടില്‍ ആയിരുന്നു ടൂഷന്‍. കലൂര്‍ പള്ളിയുടെ അടുത്താണ് ക്ലാസ്സ്‌ റൂം. മാഷിന്റെ പഴയ വിറ്റുകള്‍ ചേട്ടന്‍ വഴി ഞാന്‍ കേട്ടിരുന്നു. അത് തുടര്‍ന്നു കേള്‍ക്കാനുള്ള യോഗവും എനിക്കുണ്ടായി. അതുകൊണ്ട് ഏറെ ചിരിക്കാന്‍ കഴിഞ്ഞില്ല. ചിരി എന്‍റെ മുഖമുദ്ര ആയിരുന്നു. അവിടെ പഠിപ്പിക്കാന്‍ വന്ന മറ്റൊരു മാഷിനെ എല്ലാവരും മളാച്ചന്‍ എന്നു വിളിച്ചു. അതിന്റെ അര്‍ഥം ഇനിയും എനിക്ക് പിടി കിട്ടിയിട്ടില്ല. ആ മാഷ് എന്നെ ചിരിയോ ചിരി എന്നു വിളിച്ചു കളിയാക്കുമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ആ മാഷും കുടുംബവും കുഞ്ഞും ഒക്കെ എന്‍റെ സുഹൃത്തുക്കള്‍ ആയി മാറി !!

ആന്റണി മാഷിന്റെ ചേട്ടന്‍ അന്ന് ചില മലയാളം സിനിമയില്‍ ചെറിയ റോളുകള്‍ ചെയ്തു പോന്നു. തടിയനും, കുടവയറും കള്ളുകുടിയനും ഒക്കെ ആയിരുന്നു പാവുണ്ണി എന്ന ആ താരം. പരിചയം ഇല്ലാത്ത പല ലോക കാര്യഗളും അയാള്‍ ഞങ്ങള്‍ക്ക് ഉപദേശിച്ചു തന്നിരുന്നു. അതൊക്കെ കേള്‍ക്കാന്‍ കുട്ടികള്‍ അയാളുടെ ചുറ്റും കൂടി.

എട്ടില്‍ വെച്ചു തന്നെ ഞങ്ങള്‍ കൂടെ പഠിക്കുന്ന പെണ്‍ കുട്ടികളെ പ്രേമിക്കാന്‍ തുടങ്ങി.
ഓരോരുത്തരും ജാതിയും ഒക്കെ നോക്കി ആണ് പ്രേമിചിരുന്നത്. എനിക്ക് കിട്ടിയത് ഒരു ഗീതയെ ആണ്. വെളുത്ത് കൊലുന്നനെ ഒരു നാടന്‍ പെണ്‍കുട്ടി. നായര്‍ ആയിരുന്നു. അവരുടെ നാലുകെട്ട് എന്‍റെ വീട്ടില്‍ നിന്നും അല്പം മാറി ആയിരുന്നു. അന്ന് കലൂരില്‍ നാലുകെട്ടും, എട്ടുകെട്ടും ഒക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്നത് പുകലക്കാട്ട് കാരുടെ പാലാരിവട്ടത്തുള്ള എട്ടുകെട്ട് മാത്രം ആണ്.

ചിലപ്പോള്‍ ആ കുട്ടി എല്ലാവരെയും പ്രേമിക്കുനുന്ടെന്നു തോന്നും? ഇടക്ക് എബ്രഹാം എന്നു പേരായ ഒരുത്തന്‍ ഗീതയെ വളക്കാനുള്ള ശ്രമം തുടങ്ങി. എനിക്ക് സഹിച്ചില്ല. അവന്‍ വര്‍ത്തമാനം പറയുക ഇന്ഗ്ലിഷില്‍ ആയിരുന്നു. തെറ്റ് ആണെങ്കിലും പഠിക്കാന്‍ എന്ന ശ്രമത്തില്‍ അവന്‍ അത് ഒഴിവാക്കിയില്ല. കേള്‍വിക്കാര്‍ വാ പൊളിച്ചു കേട്ടു. പക്ഷെ ഗീതയുടെ വീട്ടുകാര്‍ എന്നെ ഇഷ്ടമായി. ഞങ്ങള്‍ പരസ്പരം ബുക്കുകള്‍ കൈമാറി. അതില്‍ ഞാന്‍ ചിത്രഗലും, കവിതയും എഴുതി നല്‍കി. അത് വായിച്ചു ഗീത എനിക്ക് ചിരികള്‍ നല്‍കി. അവളുടെ ചേച്ചി ഒരു പേന എനിക്ക് തന്നു. അമ്മ ഇടക്ക് അമ്പലത്തിലെ പായസവും, മറ്റും...പാവാടയും, ബ്ലൌസും മാത്രം അണിഞ്ഞു വന്ന ഏക പെണ്‍കുട്ടി ഗീത ആയിരുന്നു.

ടൂഷന്‍ ക്ലാസ്സിന്റെ അടുത്ത വീട്ടിലെ മോളി എന്ന കുട്ടിയും ക്ലാസ്സില്‍ വരുമായിരുന്നു .
ഒരിക്കലും ആന്റണി മാഷിന്റെ ചേട്ടന്റെ മോന്‍ ആയ ബിജു അവളെ കല്യാണം കഴിക്കും എന്നു ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. രണ്ടു കുട്ടികളും ഒക്കെ ആയി അവന്‍ ഇപ്പോള്‍ പഞ്ചാബില്‍ ആണ്. ഓള്‍ ഇന്ത്യ റേഡിയോയില്‍ ആണ് അവനു ജോലി. വല്ലപ്പോഴും കലൂര്‍ പള്ളിയിലെ പെരുന്നാളിന് കാണാറുണ്ട്. ഇപ്പോള്‍ അതും ഇല്ല. ടൂഷന്‍ ക്ലാസ്സിലെ പ്രേമം കൊണ്ട് അത് മാത്രം സഫലമാക്കപെട്ടു. വേറെ ഒക്കെ പാഴായി പോയി. ആരും ഈ പ്രേമം അറിഞ്ഞില്ല. അല്ലെങ്കില്‍ അവളെ കുറിച്ച് ഉള്ള പരാമര്‍ ശങ്ങള്‍ ഒഴിവാക്കാമായിരുന്നു.

Thursday, January 27, 2011

മന്ത്രപറമ്പിന്റെ അവകാശികള്‍

മെയ്‌ മാസം വണക്ക മാസമായി ക്രിസ്ത്യാനികള്‍ ആചരിച്ചു. വടക്കേ വീട്ടിലെ കുടുംബം എല്ലാ വര്‍ഷവും അത് നോക്കി പൊന്നു. സന്ധ്യ കഴിഞ്ഞു ഏഴ് മണിയോടെ പ്രാര്‍ത്ഥന തുടങ്ങും.ഇടക്ക് പാട്ടുകളും മറ്റും ഉണ്ടാകും.അത് കേട്ട് ഞങ്ങള്‍ അവരുടെ പ്രാര്‍ത്ഥന പഠിച്ചു. അവസാനം നേര്‍ച്ചയുടെ ഭാഗമായി അവര്‍ "പാചോര്‍' ഇന്നു പറയുന്ന ഒരു പായസം വിളമ്പി. അത് കഴിക്കാന്‍ എല്ലാവരും അവിടെ വരും.
മറിയാമ്മ ആണ് വിളബുക. ലീലാമ്മ ചേച്ചി കൂടെ ഉണ്ടാകും. ആ വീട്ടില്‍ അവര്‍ മക്കളായി ആറു പേര്‍ ഉണ്ടായിരുന്നു.ജോണി ആണ് ഏറ്റവും ഇളയത്. അവന്‍ എന്‍റെ ക്ലാസ്സില്‍ ആയിരുന്നു. പഠനത്തില്‍ മോശമായി അവന്‍ തുടര്‍ന്നു.പീറ്റര്‍ ചേട്ടന്‍ ആയിരുന്നു മൂത്തതു. പിന്നെ ജോയി, ലീലാമ്മ, കുഞ്ഞാണ്ടി, മറിയാമ്മ, ജോണി മുതല്‍ പേര്‍.

അതിരാവിലെ ജോണിയെ വിളിച്ചു കൊണ്ട് അവന്റെ മറ്റമ്മ ഇന്നു വിളിക്കുന്ന ഒരു സ്ത്രീ വരുമായിരുന്നു.
ചട്ടയും മുണ്ടും ഉടുത്തു കയ്യില്‍ കയ്യില്‍ വലിയ ചൂലുമായി അവര്‍ നിത്യം അവിടെ വന്നു.
അവര്‍ കോര്‍പറേഷന്‍ പണിക്കാരി ആയിരുന്നു.കുട്ടികള്‍ ഇല്ലാത്ത അവര്‍ ജോണിയെ മോനെ പോലെ നോക്കി.ഇന്നും രാവിലെ അവനെ വിളിച്ചു ചായകടയില്‍ കൊണ്ടുപോയി പലഹാരം വാങ്ങി കൊടുക്കും.
അത് പതിവായി തുടര്‍ന്നു.അവന്‍ പടിക്കാതതിനും മറ്റും അവര്‍ ചീത്ത പറഞ്ഞു കൊണ്ട് ഇട വഴിയിലൂടെ പോകുന്നന്നു നിത്യം ഞങ്ങള്‍ കേട്ടു. മറ്റമ്മയെ കണ്ടില്ലെങ്ങില്‍ അവന്‍ രാവിലെ ഒച്ച വെക്കുന്നത് കേള്‍ക്കാം.

ഞങ്ങളുടെ അടുക്കളയില്‍ അമ്മുമ്മ പലഹാരം ഉണ്ടാക്കി. പുട്ട് ആയിരുന്നു പ്രധാന വിഭവം.
അടുക്കള ചെറിയ ഒരു ഹോട്ടെല്‍ ആയിരുന്നു. പുട്ട് മേടിക്കാന്‍ ദൂരെ നിന്നു പോലും ആളുകള്‍ വരാറുണ്ട്.
ഊലംമാമ്മ എന്നായിരുന്നു അമ്മുമ്മയുടെ പേര്. വിറ്റു കഴിഞ്ഞതിനു ശേഷം ബാക്കി വരുന്നത് ഞങ്ങള്‍ കഴിക്കും.കൂടെ കടലക്കറിയോ, ചെറുപയാരോ, പപ്പടമോ ഒക്കെ കാണും. അമ്മുമ്മ രണ്ടു പെണ്‍ മക്കളെ വളര്‍ത്തി കല്യാണം കഴിപ്പിച്ചു.അപ്പൂപ്പനെ എനിക്ക് ചെറിയ ഓര്‍മ ഉണ്ട്. സത്യത്തില്‍ ഇവര്‍ എന്‍റെ അമ്മുമ്മയോ, അപ്പുപ്പനോ അയിരുനില്ല. എന്നാല്‍ അവരും മന്ത്രപറമ്പിന്റെ അവകാശികള്‍ ആയിരുന്നു.

എന്‍റെ ചെറുപ്പത്തില്‍ നേരെ പടിഞ്ഞാറെ വീട്ടില്‍ കാര്‍ത്യായനി അമ്മയും മകന്‍ പുഷ്പാകരനും ആണ് താമസം, പൊന്നു മകന്‍ പത്തില്‍ പരീക്ഷക്ക്‌ കോപ്പി അടിച്ചു.പുറത്താക്കി. പിന്നെ സര്‍ക്കാര്‍ ജോലി കിട്ടി. കാര്‍ത്യായനി അമ്മ ചെറിയ ഒരു ബ്ലേഡ് കമ്പനി ആയിരുന്നു. പണ്ടം പണയം ഒക്കെ ആയിരുന്നു തൊഴില്‍. ആ വീട്ടില്‍ ആരും ഇല്ലാത്തത് കൊണ്ട് രാത്രി കൂട്ട് കിടക്കാന്‍ ഞാനും ചേച്ചിയും ചേട്ടനും പോകാറുണ്ടായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ കട്ടിലിനു കീഴില്‍ കിടക്കും. അത് ഒരു രസം ആയിരുന്നു.
കാര്‍ത്യായനി അമ്മ രാത്രി ചില പാട്ടുകള്‍ പാടി കേള്‍പിക്കും. പെണ്ണിന്റെ കണ്ണിനകതൊരു ഞെക്ക് വിളക്കുണ്ടേ.......ഒച്ച കേള്‍പ്പികാതെ ഞങ്ങള്‍ ചിരിക്കും. കല്‍ക്കട്ടയില്‍ ഉള്ള കാര്‍ത്യായനി അമ്മയുടെ സഹോദരന്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് കളിയ്ക്കാന്‍ രണ്ടു പേരെ കൂടി കിട്ടും. സേതുലെക്ഷ്മിയും, ഭാഗ്യലെക്ഷ്മിയും..അവര്‍ എല്ലാ വര്‍ഷവും വന്നും പോയും ഇരുന്നു.
തുമ്മുമ്പോള്‍ ഹരിശ്രീ..ഗണപതയേ..നമഹ്..ഇന്നു പറയുന്ന ഒരു വെളുത്ത് മുടി മുഴുവന്‍ വെളുത്ത, ചുവന്ന കവിളും ഒക്കെ ആയി ഒരു അമ്മുമ്മയും കല്കട്ടയില്‍ നിന്നും വന്നിരുന്നു. കുമാരന്‍ ചേട്ടന്റെ അമ്മ ആയിരുന്നു അത്. കുമാരന്‍ ചേട്ടന്റെ ഭാര്യ ഓമന ചേച്ചി കണ്ടാല്‍ തനി ബംഗാളിയെ പോലെ ഇരിക്കും. അവരൊക്കെ ഇപ്പോള്‍ എവിടെ ആണോ ആവൊ? കാര്‍ത്യായനി അമ്മ കഷ്ടപ്പെട്ട് മരിച്ചു. കൊച്ചു മക്കള്‍ ഉയര്‍ന്ന പോസ്റ്റില്‍ ഉണ്ടായിട്ടും അവരുടെ ജീവിതം കഷ്ട്ടപെട്ടതായിരുന്നു. അവരും
മന്ത്രപറമ്പിന്റെ അവകാശികള്‍ ആയിരുന്നു.

Wednesday, January 26, 2011

സിനിമ

മന്ത്രപരമ്പില്‍ എന്നും ചൂട് കാറ്റു വീശിയടിച്ചു.
അത് അടുത്ത് ലിസ്സി ഹോസ്പിറ്റല്‍ ഉള്ളത് കൊണ്ടായിരിക്കും.
മരുന്നിന്റെയും, ഫിനോയിളിന്റെയും മണം പേറുന്ന ലോകം. അവിടുത്തെ കന്യാസ്ത്രീകളുടെ ചിരിയും, തമാശയും നിറഞ്ഞു.

നടന്‍ കമലഹാസനെ പ്രണയിച്ച ത്രേസ്യാമ്മ എന്ന കഥാപാത്രം എന്‍റെ അയല്‍പക്കത് ഉണ്ടായിരുന്നു. അന്ന് ഈറ്റയും, മറ്റും തകര്‍ത്തോടിയ സിനിമ. ഓരോ നിമിഷവും ത്രേസ്യാമ്മ കമലഹാസനെ സ്വപ്നം കണ്ടു. അത് മറ്റുള്ളവരോട് പറയാനും അവര്‍ മടി കാട്ടിയില്ല. ഞങ്ങള്‍ കളിയാക്കും. അതൊന്നും അവര്‍ കൂട്ടാക്കിയില്ല.
അവര്‍ ഒരിക്കലും ആ മഹാനടനെ സ്ക്രീനില്‍ അല്ലാതെ കണ്ടിട്ടുകൂടി ഇല്ല്ല.
അവരുടെ യവ്വനം ആ നടനെ ചുറ്റി വരിഞ്ഞു. പലപ്പോഴും അതിന്റെ പേരില്‍ അവര്‍ തര്‍ക്കിക്കുന്നത്‌ പോലും ഞാന്‍ കണ്ടിട്ടുണ്ട്. എന്‍റെ കുട്ടിക്കാലം അവര്‍ കമലഹാസനെ കല്യാണം കഴിക്കുന്നതും നോക്കി ഇരുന്നു. കഷ്ടം?

പിന്നെ ഒരു സിനിമ കണ്ടു വന്നു കഴിഞ്ഞാല്‍ അതിന്റെ കഥ പറച്ചില്‍ ആണ്.
മിക്കവാറും ആരുടെയെങ്കിലും തലയിലെ പേന്‍ നോക്കി കൊടുക്കുമ്പോള്‍ ആയിരിക്കും ഈ കഥ പറച്ചില്‍.
ഞങ്ങള്‍ കുട്ടികള്‍ അത് കേള്‍ക്കാന്‍ അടുത്തിരിക്കും.
മികച്ച കഥ പറച്ചില്‍ തങ്കമ്മ ചേച്ചിയുടെതാണ്. എല്ലാ സിനിമയും കാണുന്ന മന്ത്രപരമ്പിലെ ഏക സ്ത്രീ. ഓരോ സീനും വൃത്തിയായി അവര്‍ പറയും. പിന്നെ സിനിമ കാണേണ്ട കാര്യം ഇല്ല. ഇടക്ക് ചില സീനുകള്‍ കുട്ടികള്‍ കേള്‍ക്കാതെ കേള്‍ക്കുന്ന ചേച്ചിയുടെ ചെവിട്ടില്‍ മന്ത്രിക്കും. നാണം കലര്‍ന്ന നോട്ടം ഇരുവരും ഞങളുടെ നേര്‍ക്കായി.
ഞങ്ങള്‍ വാ പൊളിച്ചിരിക്കും. അത് അറിയാനുള്ള ആഗ്രഹം അറിയിച്ചാല്‍ "പോടാ ' ഇന്നു പറഞ്ഞു ഓടിക്കും. ഇല്ല നടന്മാരുടെയും,നടികളുടെയും പേരുകള്‍ തങ്കമ്മ ചേച്ചിക്ക് മനപ്പാഠം ആണ്.
ഓരോരുത്തരുടെയും നാളും, പേരും , ഊരും ഒക്കെ വളരെ കൃത്യമായി പറഞ്ഞു തരികയും ചെയ്യും. "നാന" ഒക്കെ അന്നും സജീവം ആണ്. ഇന്നും.

അന്ന് അഞ്ചു തിയറ്റരുകളെ ഉള്ളു, പദ്മ, ഷേനയീസ്, കവിത, മേനക, ലെക്ഷ്മന്‍...
സ്രീധരില്‍ ഇംഗ്ലീഷ് സിനിമകള്‍ മാത്രം ആണ്. അതില്‍ അകെ കൂടി കണ്ട മലയാളം സിനിമ "കലിക" ആണ്. അന്ന് അത് കണ്ടു പേടിച്ചു. മലയാളനാടില്‍ വായിച്ച നോവല്‍ ആണെങ്കിലും സിനിമ ആയി കണ്ടപ്പോള്‍ പേടി തോന്നി.
അന്ന് ഞാന്‍ ഏഴില്‍ പഠിക്കുന്നു. ഷീലയുടെ നോട്ടം ഇപ്പൊഴും കനലായി കിടക്കുന്നു. അതിന്റെ സി ഡി കിട്ടാനില്ല. സുകുമാരനെ പുണരുന്ന ഷീലയുടെ കൈത്തലം ഒരു വൃദ്ധയുടെ കൈ ആയി മാറുന്ന ഒരു രംഗം ഉണ്ട്. അത് ഞാന്‍ ഇപ്പൊഴും ഓര്‍ക്കുന്നു.

പിന്നെ പേടിച്ച സിനിമ "യക്ഷഗാനം" ആണ്. അത് ലെക്ഷ്മന് തിയറ്ററില്‍ ആണ് കണ്ടത്. എന്നെ കൊണ്ട് പോയത് ആശാനും, ആന ജോര്‍ജും ആണ്. കൂടെ കിണ്ണു ഗോപി ഉണ്ടായിരുന്നോ എന്നു സംശയം. ആശാന്‍ പേടിച്ചു പിറ്പിറുത്തത് ഞാന്‍ ഇപ്പൊഴും ഓര്‍ക്കുന്നു. "നിശീധിനീ..നിശീധിനീ ..ഞാന്‍ ..ഒരു രാപ്പാടീ..ആടാം..പാടാം..നിന്‍ വിരഹ ഗാനം പ്രാണനില്‍ ഉണരും യെക്ഷഗാനം.." ഷീല പാടുന്ന പാട്ടാണ്..അന്നും യെക്ഷിക്ക് വെളുത്ത സാരി ആയിരുന്നു.

മന്ത്രപരമ്പിലെ ചൂടും, തണുപ്പും, മഞ്ഞും, മഴയും മറക്കാന്‍ കഴിയാത്ത പ്രണയം പോലെ ഇന്നും എന്‍റെ മനസ്സിനെ താലോലിച്ചു കൊണ്ടിരിക്കുന്നു. അതൊക്കെ ആയിരിക്കും എന്നെ ഞാന്‍ ആക്കി തീര്‍ത്തത്?